മോസ്കോ നദി തീരത്ത് 1956 ലാണ് ലൂസിനികി സ്റ്റേഡിയം പണിയുന്നത്

മോസ്കോ:ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരവും കലാശപ്പോരാട്ടവും നടക്കുന്നത് മോസ്കോയിലെ ലൂസിനികി സ്റ്റേഡിയത്തിലാണ്. ലോകത്തിന്‍റെ മുഴുവൻ ശ്രദ്ധാ കേന്ദ്രമാകാനൊരുങ്ങുമ്പോഴും ഒരു ദുരന്തത്തിന്‍റെ മറക്കാനാവാത്ത ഒര്‍മയിലാണ് ലുസിനിക്കി.

1982 ഒക്ടോബ‍ര്‍ 20ന് യുവേഫ കപ്പില്‍ ഡച്ച് ടീം എച്ച്എഫ്സി ഹാര്‍ലമിനെതിരെ സ്വന്തം മൈതാനത്ത്സ് സ്പാര്‍ട്ടക് മോസ്കോയുടെ തകര്‍പ്പൻ പ്രകടനം. പക്ഷേ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായില്ല. മത്സരാവസാനം സ്റ്റേഡിയത്തില്‍നിന്ന് പുറത്തിറങ്ങവെ തിക്കിലും തിരക്കിലും പെട്ട് 66 കളിയാരാധകരാണ് കൊല്ലപ്പെട്ടത്. സോവിയറ്റ് യൂണിയനില്‍ തൊട്ടടുത്ത ദിവസം മത്സര ഫലം മാത്രമായിരുന്നു വാര്‍ത്ത. ദുരന്ത വിവരം പരാമര്‍ശിച്ചേയില്ല. 1989 ലാണ് ദുരന്തം സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തു വിടുന്നത്.

മോസ്കോ നദി തീരത്ത് 1956 ലാണ് ലൂസിനികി സ്റ്റേഡിയം പണിയുന്നത്. സെന്‍ട്രൽ ലെനിൻ സ്റ്റേഡിയമെന്നായിരുന്നു ആദ്യ പേര്. 1980ല്‍ സ്റ്റേഡിയം ഒളിംപിക്സിന് വേദിയായി .1999ലെ യുവേഫാ കപ്പ് ഫൈനലിനും 2008 ലെ ചാന്പ്യന്‍സ് ലീഗ് ഫൈനലിനും ആതിഥേയരായി. പുതുക്കിപ്പണിത സ്റ്റേഡിയത്തില്‍ 81,000 പേരെ ഉള്‍ക്കൊള്ളാനാകും..