കോഴിക്കോട്: ജിഷ്ണു കേസിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ എം. മുകുന്ദന്‍. ജിഷ്ണുവിന്റെ അമ്മ മഹിജയെ മുഖ്യമന്ത്രി കാണാന്‍ പോകണമായിരുന്നെന്നും, പോയിരുന്നെങ്കില്‍ സംഭവങ്ങള്‍ ഇത്രത്തോളമാകുമായിരുന്നിലെന്നും എം. മുകന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നേരിട്ട അവസ്ഥയിലേക്കാണ് പിണറായി വിജയന്‍ പോകുന്നതെന്നും എം. മുകുന്ദന്‍ കോഴിക്കോട് പറഞ്ഞു.

വിവാദങ്ങളില്‍ സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ മൗനം പാലിക്കുന്നുവെന്ന ആക്ഷേപത്തിന് മറുപടിയായാണ് ജിഷ്ണുകേസിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ എം. മുകുന്ദന്‍ അടിമുടി വിമര്‍ശിച്ചത്. മുഖ്യമന്ത്രി ജനങ്ങളില്‍ നിന്ന് അകലുന്നത് ശരിയല്ല. അധികാരത്തില്‍ വരുമ്പോള്‍ നിലപാട് മാറുന്നത് ശരിയല്ലെന്നും എം. മുകുന്ദന്‍ തുറന്നടിച്ചു.

കഴിഞ്ഞ സര്‍ക്കാര്‍ നേരിട്ടപോലെ ഈ സര്‍ക്കാരും അടിക്കടി വിവാദങ്ങളില്‍ പെടുകയാണ്. മുന്‍മുഖ്യമന്ത്രിയുടെ അവസ്ഥയിലേക്കാണ് പിണറായിയുടെ പോക്കെന്നുകൂടി എം. മുകുന്ദന്‍ പറഞ്ഞു.