ചൈനയുമായി ധാരണാപത്രം ഒപ്പിട്ടു കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം

റിയാദ്: ചൈനയില്‍ 1400 കോടി രൂപയുടെ വന്‍കിട നിക്ഷേപ പദ്ധതിയുമായി ലുലു ഗ്രൂപ്പ്. ഇതു സംബന്ധിച്ച ധാരണാപത്രം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ചൈനീസ് സര്‍ക്കാരുമായി ഒപ്പിട്ടു. ലുലു ഗ്രൂപ്പും രാജ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. 

ചൈനയില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍മിക്കുന്നതിനാണ് ആദ്യ പരിഗണന നല്‍കുക. ഇതിനായി യിവു നഗരത്തിലെ പത്തേക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കും. സ്ഥലം പാട്ടത്തിന് നല്‍കുന്ന കാര്യം യിവു പാര്‍ട്ടി സെക്രട്ടറി ലിന്‍ യി ജൂണുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനിച്ചത്. ഇതിനു പുറമെ അസംസ്‌കൃത വസ്തുക്കളുടെ അസംബ്‌ളിങ് യൂണിറ്റും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്.

നിലവില്‍ ചൈനയില്‍ ലുലു ഗ്രൂപ്പിന്റെ വാര്‍ഷിക വ്യാപാരം ഇരുന്നൂറ് ബില്യണ്‍ ഡോളറാണ്. ഇതു ഈ പദ്ധതി നടപ്പാക്കുന്നതോടെ മുന്നൂറ് ബില്യണായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. മൊബൈല്‍ ഫോണ്‍, ഐ.ടി ഉല്‍പ്പന്നങ്ങള്‍, പാദരക്ഷകള്‍, ബാഗുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ലുലു ഗ്രൂപ്പ് ഇവിടെ നിന്നും കയറ്റുമതി ചെയുന്നത്.