പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പതിനാറ് പ്രതികളെയും പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക കുറ്റം ഉൾപ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ മൊഴി നല്‍കി.

മധുവിന്‍റെ താമസ സ്ഥലം കാണിച്ചു കൊടുത്തത് വനംവകുപ്പ് ഉദ്യോഗ്സ്ഥരാണെന്ന് പ്രതികള്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മധു മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റ പാടുകളും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുമുണ്ട് മര്‍ദ്ദനത്തില്‍ വാരിയെല്ല് തകര്‍ന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

അതേസമയം, മധുവിന്‍റെ കുടുംബത്തിന് 18.25 ലക്ഷം രൂപ സഹായം നല്‍കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. നാലേകാല്‍ ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.