തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയാകാനില്ല; നിലപാട് വ്യക്തമാക്കി മാധുരി ദീക്ഷിത്
പൂനെയില്‍നിന്ന് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേരുള്ളതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി വളരെ കാര്യമായിട്ടാണ് മാധുരിയെ സ്ഥാനാർഥിയായി പരിഗണിക്കുന്നത്.
മുംബൈ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂനെ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ തളളി ബോളിവുഡ് താരം മാധുരി ദീക്ഷിത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഊഹാപോഹങ്ങളാണെന്നും താരം വ്യക്തമാക്കി.
പൂനെയില്‍നിന്ന് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേരുള്ളതായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടി വളരെ കാര്യമായിട്ടാണ് മാധുരിയെ സ്ഥാനാർഥിയായി പരിഗണിക്കുന്നത്. പൂനെ ലോക്സഭാ സീറ്റ് അവരുടെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പിടിഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിനു പിന്നാലെയാണ് മത്സരിക്കുന്നത് സംബന്ധിച്ചുള്ള വാർത്തയിൽ മാധുരി ദീക്ഷിതിന്റെ വക്താവ് വ്യക്തത വരുത്തിയത്.
1984ൽ അബോദ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാധുരി വിവാഹത്തിനുശേഷം സിനിമയിൽനിന്ന് വിട്ടുനിന്നു. പിന്നീട് 2007ൽ പുറത്തിറങ്ങിയ ആജ നച്ച്ലേ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. ദില്‍ തോ പാഗല്‍ ഹേ, സാജന്‍, ദേവദാസ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു.