ചെന്നൈ: ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് കവിയും ഹിന്ദു ദേവതയുമായ ആണ്ടാൾ ദേവദാസിയായിരുന്നെന്ന പരാമർശത്തില്‍ തമിഴ് കവി വൈരമുത്തുവിനെതിരായ കേസുകൾ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് കാട്ടിയാണ് ഹിന്ദുമുന്നണി പ്രവർത്തകർ വൈരമുത്തുവിനെതിരെ പരാതി നൽകിയത്. ഇതേത്തുടർന്ന് ഇന്ത്യാന സർവകലാശാലയിലെ ഒരു ചരിത്ര പഠനത്തെക്കുറിച്ച് പരാമർശിയ്ക്കുക മാത്രമാണ് ചെയ്തതെന്നും കേസ് റദ്ദാക്കണമെന്നും കാട്ടി വൈരമുത്തു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് കേസുകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വൈരമുത്തുവിന്റെ പരാമർശത്തിൽ ഒരു തെറ്റുമില്ലെന്നും ഇതിന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും കോടതി വിലയിരുത്തി.