മലപ്പുറം: സാമ്പത്തിക ഇടപാടുകളിലെ കണക്ക് ചോദിച്ചതിന്‍റെ പേരില്‍ മഹല്ല് കമ്മറ്റി ഊരുവിലക്കുന്നുവെന്ന പരാതിയുമായി അഞ്ചു കുടുംബങ്ങള്‍ രംഗത്ത്. മലപ്പുറം വളവന്നൂര്‍ കന്മനത്തെ അഞ്ചു കുടുംബങ്ങളാണ് പരാതിയുമായി വഖഫ് ബോര്‍ഡിനെ സമീപിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കന്മനം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്കെതിരെയാണ് പരാതി. കണക്ക് ചോദിച്ചതോടെ തങ്ങളുടെ കുടുംബത്തെ ഊരുവിലക്കിയെന്നാണ് മുഹമ്മദിന്‍റെ പരാതി. വിലക്ക് ലംഘിച്ച് തങ്ങളുമായി സഹകരിച്ചതിന്‍റെ പേരില്‍ സമീപത്തെ നാലുകുടുംബങ്ങളെ കൂടി ഊരുവിലക്കി. മകനുവന്ന വിവാഹലോചനകളെല്ലാം മുടക്കിയെന്നും അവസാനം സഹോദരന്‍റെ മകളെ വിവാഹം ചെയ്തപ്പോള്‍ സഹകരിച്ചില്ലെന്നും മുഹമ്മദ് പരാതിപ്പെട്ടു.

എന്നാല്‍ പരാതി അടിസ്ഥാനമില്ലാത്തതാണെന്നാണ് മഹല്ല് കമ്മിറ്റിയുടെ വിശദീകരണം. ആരേയും ഊരുവിലക്കിയിട്ടില്ലെന്നും സ്ഥിരം കേസുകളും പരാതികളുമായി നടക്കുന്നവരാണ് മഹല്ല് കമ്മിറ്റിയെ അപമാനിക്കാൻ ശ്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പരാതി ഇപ്പോള്‍ വഖഫ് ബോര്‍ഡിന്‍റെ പരിഗണനയിലാണ്.