ജാമ്യം ലഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കൊള്ളപ്പലിശക്കാരന്‍ മഹാരാജ വീണ്ടും അറസ്റ്റില്‍
റിമാൻഡ് ചെയ്യണമെന്ന പൊലീസിന്റെയും കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അപേക്ഷ തള്ളിയാണ് കോടതി ജാമ്യം നല്‍കിയത്.
കൊച്ചി: കേരളം കേന്ദ്രീകരിച്ച് ആഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ ചെന്നൈ സ്വദേശി മഹാരാജ മഹാദേവിനെ ജാമ്യത്തിൽ വിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും അറസ്റ്റ് ചെയ്തു. റിമാൻഡ് ചെയ്യണമെന്ന പൊലീസിന്റെയും കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അപേക്ഷ തള്ളിയാണ് കോടതി ജാമ്യം നല്‍കിയത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥൻ അഡ്മിനിസ്ട്രേഷൻ ഡിസിപിയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ കീഴടങ്ങിയ മരുത് പാണ്ട്യന് മാരിമുത്തു എന്നിവരെ റിമാൻഡ് ചെയ്തു.
മഹാരാജ മഹാദേവനെ ചെന്നൈയില്‍ നിന്നുമാണ് കേരള പൊലീസ് പിടികൂടിയത്. അതിസാഹസികമായാണ് മഹാരാജനെ പള്ളുരുത്തി സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ എത്തിയ പൊലീസ് മഹാരാജന്‍ താമസിക്കുന്ന കോളനിയില്‍ എത്തി. എന്നാല്‍ വലിയ തോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിന് ഇയാളെ വണ്ടിയില്‍ കയറ്റാന്‍ കഴഞ്ഞില്ല. അക്രമാസക്തമായ സാഹചര്യം ഉണ്ടായതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ച് ആളുകളെ വിരട്ടിയോടിച്ചു. തുടര്‍ന്നാണ് മഹാരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം കോടതിയില്‍ ഹാജരാക്കി. ജൂലൈ 28 ന് കേരള പൊലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ പൊലീസിന്‍റെ വണ്ടി തടഞ്ഞുവെച്ച് കൂട്ടാളികള്‍ മഹാരാജനെ രക്ഷിക്കുകയായിരുന്നു.
കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശക്കാരായ സംഘത്തിനെതിരെ ആദ്യം പരാതി നല്‍കിയത്. 40 ലക്ഷം രൂപ വായ്പ്പയെടുക്കുകയും പിന്നീട് പലിശയും കൊള്ളപ്പലിശയുമടക്കം തിരികെ നല്‍കിയിട്ടും മഹാരജയുടെ കൂട്ടാളികള്‍ ഉപദ്രവിക്കുന്നെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് നടത്തുന്നത് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവനാണെന്ന് പൊലീസിന് വ്യക്തമായത്.