ലോക് സംഘർഷ് മോർച്ച കര്‍ഷക മാര്‍ച്ച് ഇന്ന് മുംബൈയിലെത്തും
ലോങ് മാർച്ചിൽ മുന്നോട്ടുവെച്ച 13 ആവശ്യങ്ങൾ ഇതുവരെ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോക് സംഘർഷ് മോർച്ച കർഷക റാലി. കാർഷിക കടങ്ങൾ എഴുതിത്തള്ളുക. എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക എന്നിവ ആവശ്യങ്ങള്‍...
മുംബൈ: കാർഷിക കടങ്ങൾ എഴുതിത്തള്ളുക, എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോക് സംഘർഷ് മോർച്ച മഹാരാഷ്ട്രയിൽ നടത്തുന്ന കർഷകമാർച്ച് ഇന്ന് മുംബൈയിലെ ആസാദ് മൈതാനിൽ എത്തും. ഇന്നലെ താനെയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ 20,000 കർഷകരാണ് പങ്കെടുക്കുന്നത്.
ഉച്ചയോടെ മുംബൈയിൽ എത്തുന്ന കർഷകർ പിന്നീട് മഹാരാഷ്ട്ര വിദാൻ സഭയിലേക്ക് മാർച്ച് നടത്തുമെന്നാണ് സംഘാടകർ പ്രഖ്യാപിച്ചിരിക്കുന്നത്. സമരക്കാരുമായി ചർച്ച നടത്താൻ മഹാരാഷ്ട്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെ അഖിലേന്ത്യാ കിസാൻ നടത്തിയ ലോങ് മാർച്ചിൽ മുന്നോട്ടുവെച്ച 13 ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും ഇതുവരെ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോക് സംഘർഷ് മോർച്ച കർഷക റാലിക്ക് തുടക്കമിട്ടിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യം രൂപപ്പെട്ടതിനു പിന്നാലെ നടക്കുന്ന കർഷക റാലി ബിജെപി സർക്കാരിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.