മലപ്പുറം ഉപതെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രചാരണത്തിന് സമാപനം കുറിച്ച് മലപ്പുറം നഗരം കേന്ദ്രീകരിച്ചുള്ള കലാശകൊട്ട് ഉണ്ടാകില്ല. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
മലപ്പുറത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും സംഘർഷ സാധ്യത കണക്കിലെടുത്ത് കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു.ഉപതെരഞ്ഞെടുപ്പിലും ഇതു തുടരാനാണ് മലപ്പുറം എസ്പി യുടെ നിർദ്ദേശപ്രകാരം വിളിച്ച് ചേർത്ത് സർവ്വകക്ഷി യോഗത്തിൽ തീരുമാനം. എന്നാൽ നഗര പരിധിക്ക് പുറത്ത് രാഷ്ട്രീയ പാർട്ടികൾക്ക് കലാശക്കൊട്ട് നടത്താം.
വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റോഡ് ഷോകളോടെയാകും പ്രമുഖ പാർട്ടികളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷക്കായി 3300 പൊലീസുകാരെ വിന്യസിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ സ്ട്രൈകിംഗ് ഫോഴ്സിന് പുറമെ 4 ഡിവൈഎസ്‍പിമാരുടെ നേതൃത്വത്തില് സബ് ഡിവിഷണല് സ്ട്രൈക്കിംഗ് ഫോഴ്സും 9 സി.ഐമാരുടെ നേതൃത്വത്തില് സര്ക്കിള് സ്ട്രൈക്കിംഗ് ഫോഴ്സും ഉണ്ടാകും.. 4 കന്പനി കേന്ദ്രസേനയും മലപ്പുറത്തെത്തിയിട്ടുണ്ട്.