ജൂണില്‍ വാട്ടര്‍വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്ന് വിമരിച്ച കൃഷ്ണയ്ക്ക് റിട്ടയര്‍മെന്‍റ് ഫണ്ടായി ആറ് ലക്ഷം രൂപ ലഭിച്ചിരുന്നു. കൂടാതെ തന്‍റെ പേരിലുള്ള ഭൂമി വില്‍പന നടത്തിയതിന്‍റെ 10 ലക്ഷവും കൃഷ്ണയുടെ കൈവശം ഉണ്ടായിരുന്നു. 

ഹൈദരാബാദ്: ജോലിയില്‍നിന്ന് വിരമിച്ചതിന് ശേഷം ലഭിച്ച പണം നല്‍കാത്തതില്‍ കുപിതനായ മകന്‍ അച്ഛനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ചുകൊന്നു. ജൂണില്‍ വാട്ടര്‍വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്ന് വിമരിച്ച കൃഷ്ണയ്ക്ക് റിട്ടയര്‍മെന്‍റ് ഫണ്ടായി ആറ് ലക്ഷം രൂപ ലഭിച്ചിരുന്നു. കൂടാതെ തന്‍റെ പേരിലുള്ള ഭൂമി വില്‍പന നടത്തിയതിന്‍റെ 10 ലക്ഷവും കൃഷ്ണയുടെ കൈവശം ഉണ്ടായിരുന്നു. തെലങ്കാനയിലാണ് സംഭവം. 

കൃഷ്ണയ്ക്ക് തരുണ്‍ അടക്കം മൂന്ന് മക്കളാണ്. ഈ പണം മൂന്ന് മക്കള്‍ക്ക് കൂടി വീതിച്ച് നല്‍കണമെന്ന് മകന്‍ തരുണ്‍ ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ തന്‍റെ കൈവശം സൂക്ഷിച്ച് ബാക്കി തുക മൂന്ന് മക്കള്‍ക്കുമായി ഇയാള്‍ വീതിച്ച് നല്‍കി. എന്നാല്‍ ബാക്കി തുക കൂടി നല്‍കാന്‍ മക്കള്‍ നിര്‍ബന്ധിച്ചെങ്കിലും കൃഷ്ണ വഴങ്ങിയില്ല. തുടര്‍ന്ന് തരുണ്‍ ഇരുമ്പ് ദണ്ഡുകൊണ്ട് കൃഷ്ണയെ ആക്രമിക്കുകയായിരുന്നു. 

സഹോദരിമാരുടെ പിന്തുണയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ അബോധാവസ്ഥയിലായ കൃഷ്ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു. കകൃഷ്ണയുടെ മൂന്ന് മക്കളും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.