മറ്റാരും സഹായത്തിനില്ലാത്തതിനാല്‍ സ്വയംഭോഗം ചെയ്തയാളെ തനിച്ച് കീഴ്പ്പെടുത്തേണ്ടി വന്നെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ദില്ലി: ബസിനുള്ളില്‍ വിദ്യാര്‍ഥിനിയെ നോക്കി സ്വയംഭോഗം ചെയ്തുവെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദില്ലി പൊലീസാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് സംഭവം. ബസില്‍ പെണ്‍കുട്ടി യാത്ര ചെയ്യുമ്പോള്‍ പ്രതി പാന്‍റസ് അഴിച്ച ശേഷം സ്വയംഭോഗം ചെയ്യുകയായിരുന്നു.

ബസിലെ മറ്റ് യാത്രക്കാര്‍ ഒന്നും പെണ്‍കുട്ടിക്ക് സഹായവുമായെത്തിയില്ല. അതുകൊണ്ട് സ്വയംഭോഗം ചെയ്തയാളെ തനിച്ച് കീഴ്പ്പെടുത്തേണ്ടി വന്നെന്നും പെണ്‍കുട്ടി പറഞ്ഞു. കപാശേരയില്‍ നിന്ന് വസന്ത് കുഞ്ജിലേക്കാണ് വിദ്യാര്‍ഥിനി യാത്ര ചെയ്തിരുന്നത്.

സ്ത്രീകള്‍ക്കായി സംവരണം ചെയ്ത സീറ്റില്‍ ഇരുന്നയാള്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ഇത് കണ്ട് കരഞ്ഞിട്ടും ആരും സഹായത്തിനെത്തിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ദില്ലിയില്‍ ഇത് ആദ്യ സംഭവമല്ല. നേരത്തെ, ഒരു യൂബര്‍ ഡ്രെെവറും തായ്ക്വോണ്ടോ ട്രെയ്നറും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു.

കൂടാതെ, യാത്രക്കിടെ പാന്‍റ്സ് അഴിച്ച് യുവതിയെ നോക്കി സ്വയംഭോഗം ചെയ്തതിന് ഓട്ടോ ഡ്രൈവര്‍ മുംബെെയില്‍ അറസ്റ്റിലായിരുന്നു. യുവതി ഓട്ടോയില്‍ കയറി അല്‍പസമയത്തിനകം രാജ്ബഹദൂര്‍ എന്നയാള്‍ ഓട്ടോ വിജനമായ റോഡിലേക്ക് കൊണ്ടുപോയ ശേഷം പാന്റ്‌സ് അഴിക്കുകയും യുവതിക്ക് നേരേ തിരിഞ്ഞ് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നു.

ഈസമയം ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയായിരുന്ന യുവതി ഓട്ടോ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞു. എന്നാല്‍ ഇത് കേട്ടിട്ടും രാജ്ബഹദൂറിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് സംഭവം പന്തിയല്ലെന്ന് കണ്ടതോടെ വേഗതകുറഞ്ഞ തക്കത്തില്‍ യുവതി ഓട്ടോയില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടോടിയ യുവതി തന്നെയാണ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.