ആലപ്പുഴ: മാന്നാറില്‍ 22കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസിയും ഗുണ്ടാ നേതാവുമായ സുരേഷ്കുമാറിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്യണമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുന്ന കോള്‍ റെക്കോര്‍ഡുകള്‍ ഇയാളുടെ ഫോണില്‍നിന്ന് കണ്ടെടുത്തു. യുവതിയുമായുണ്ടായിരുന്ന സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു സുരേഷ് കുമാറിന്‍റെ ലക്ഷ്യം.

ഭീഷണിപ്പെടുത്തല്‍, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മാന്നാര്‍ കുട്ടംപേരൂര്‍ സ്വദേശിയായ സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അയല്‍വാസിയായ വന്ദനയെന്ന യുവതിയാണ് ബുധനാഴ്ച രാത്രി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സുരേഷ് കുമാറിന് വന്ദനയുമായി അടുപ്പമുണ്ടായിരുന്നെന്ന വിവരം നാട്ടുകാര്‍ പൊലീസീനെ അറിയിച്ചു. സുരേഷിനെ ചോദ്യം ചെയ്ത പൊലീസ് ഇയാളുടെ ഫോണ്‍ വിശദമായി പരിശോധിച്ചു.

ഏറെ സമയമായിട്ടും കാണാതായതോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അച്ഛനും അമ്മയുമാണ് വന്ദനയെ മരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. മാന്നാറിലെ കുപ്രസിദ്ധ ഗുണ്ടയായ സുരേഷ് കുമാര്‍ കഞ്ചാവ് കടത്തല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.