അച്ഛാ എന്നോട് ക്ഷമിക്കണം; കഴുത്തറത്ത പിതാവിനോട് തേങ്ങിക്കരഞ്ഞ് എട്ടുവയസ്സുകാരൻ
കഴുത്തറക്കാൻ തുടങ്ങിയപ്പോൾ അച്ഛാ സോറി എന്ന് പറഞ്ഞ് എട്ടുവയസ്സുകാരനായ മകൻ തേങ്ങിക്കരഞ്ഞെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ ഭാര്യയുമായി പിണങ്ങി മക്കളെ കഴുത്തറത്ത് കൊന്ന് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീൻ പീയർ ഡോസോക എന്ന വ്യക്തിയാണ് എട്ടും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളെ കഴുത്തറത്ത് കൊന്നത്. ഭാര്യ സബീൻ എടോംഗോയുമായി ഇയാൾ അകന്നു കഴിയുകയായിരുന്നു. വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോദ്യം ചെയ്തപ്പോഴാണ് കുട്ടികളെ താൻ കൊന്നതായി ഇയാൾ സമ്മതിച്ചത്. ആദ്യത്തെ ചോദ്യം ചെയ്യലിൽ കുട്ടികളെക്കുറിച്ച് അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്.
കഴുത്തറക്കാൻ തുടങ്ങിയപ്പോൾ 'അച്ഛാ സോറി' എന്ന് പറഞ്ഞ് എട്ടുവയസ്സുകാരനായ മകൻ തേങ്ങിക്കരഞ്ഞെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഭാര്യയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ ഫോണെടുക്കുന്നുണ്ടായിരുന്നില്ല. പിന്നീട് ഫോണെടുത്തപ്പോൾ കുട്ടികളെ കൊലപ്പെടുത്തിയെന്നും ഒരു സമ്മാനം വച്ചിട്ടുണ്ടെന്നും ഭാര്യയോട് പറഞ്ഞു. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം ജീൻ പിയറിന്റെ ആത്മഹത്യാക്കുറിപ്പുമുണ്ടായിരുന്നു. പിന്നീട് വെടിയേറ്റ നിലയിൽ പൊലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. കുട്ടികൾക്കൊപ്പം മരിക്കുന്നുവെന്നായിരുന്നു അയാളുടെ ആത്മഹത്യാക്കുറിപ്പ്.