കുത്തിക്കൊലപ്പെടുത്തിയത്  നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ  ആക്രമിച്ചത് അമ്മയോടൊപ്പം കിടക്കുമ്പോള്‍

ഗാന്ധിനഗര്‍: അഞ്ച് പെണ്‍കുട്ടികള്‍ക്ക് ശേഷം ആറാമതും പെണ്‍കുഞ്ഞ് ജനിച്ച രോഷത്തില്‍ നവജാത ശിശുവിനെ അച്ഛന്‍ കുത്തിക്കൊന്നു. ഗാന്ധിനഗര്‍ സ്വദേശിയായ വിഷ്ണു റാത്തോഡാണ് ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കുത്തിക്കൊന്നത്. 

പ്രസവസമയത്ത് വീട്ടിലായിരുന്ന വിഷ്ണു കുഞ്ഞിനെ കാണാന്‍ ഞായറാഴ്ച ആശുപത്രിയിലെത്തിയതായിരുന്നു. ഭാര്യ വിമല ഉറക്കത്തിലായിരുന്നു. ഈ തക്കത്തിലാണ് വിമലയുടെ അടുത്ത് കിടന്നിരുന്ന കുഞ്ഞിനെ കുത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വിമല ഉണര്‍ന്നു. തുടര്‍ന്ന് വിമലയുടെ ബന്ധുക്കള്‍ ഓടിയെത്തി വിഷ്ണുവിനെ പിടികൂടുകയായിരുന്നു. 

വിഷ്ണുവിനെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വര്‍ഷമായി ഇരുവരുടേയും കല്ല്യാണം കഴിഞ്ഞിട്ട്. അഞ്ച് പെണ്‍മക്കളുണ്ട്. നീതി ആയോഗിന്റേതുള്‍പ്പെടെ പല പഠന റിപ്പോര്‍ട്ടുകളും ഗുജറാത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് തെളിയിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം പുറത്തുവരുന്നത്.