ഭാര്യ സെല്‍ഫി ഭ്രാന്തിയെന്ന് ഭര്‍ത്താവ്; തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്ന് ഭാര്യ; നിര്‍ണായക ഇടപെടലുമായി കോടതി
വിവാഹം കഴിഞ്ഞതു മുതൽ ഇരുപത്തിനാല് മണിക്കൂറും ഫോണിൽ തന്നെയാണ് ഭാര്യ സമയം ചിലവഴിക്കുന്നതെന്നാണ് യുവാവിന്റെ പക്ഷം. ഭാര്യയ്ക്ക് സെല്‍ഫി ആസക്തിയാണെന്നും യുവാവ് ആരോപിക്കുന്നു.
ഭോപ്പാല്‍: ഭാര്യയുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിനെതിരെ കോടതിയെ സമീപിച്ച് ഭര്‍ത്താവ്. ഭാര്യയ്ക്ക് തനിക്കൊപ്പം ചെലവാക്കാന്‍ സമയമില്ലെന്നും ഉണര്‍ന്നിരിക്കുന്ന സമയമൊക്കെയും സ്മാര്‍ട്ട് ഫോണില്‍ സെല്‍ഫിയെടുക്കലാണെന്നാണ് പരാതി. മധ്യപ്രദേശ് സ്വദേശിയായ യുവാവാണ് ഭാര്യയുടെ അമിതമായ ഫോൺ ഉപയോഗത്തെ തുടര്‍ന്ന് ബന്ധം വേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമര്‍പ്പിച്ചത്.
എന്നാല്‍ തനിക്ക് സ്മാര്‍ട്ട് ഫോണില്ലെന്നും തന്റെ കയ്യിലുള്ളത് സാധാരണ ഫോണാണെന്നുമാണ് ഭാര്യ കോടതിയില്‍ പറഞ്ഞത്. വീട്ടുകാരുമായി പോലും സംസാരിക്കാന്‍ ഭര്‍ത്താവ് അനുവദിക്കാറില്ലെന്നും ഭാര്യ കോടതിയില്‍ ആരോപിച്ചു. അതേ സമയം വിവാഹം കഴിഞ്ഞതു മുതൽ ഇരുപത്തിനാല് മണിക്കൂറും ഫോണിൽ തന്നെയാണ് ഭാര്യ സമയം ചിലവഴിക്കുന്നതെന്നാണ് യുവാവിന്റെ പക്ഷം. ഭാര്യയ്ക്ക് സെല്‍ഫി ആസക്തിയാണെന്നും യുവാവ് ആരോപിക്കുന്നു.
ഫോണില്‍ സമയം ചിലവിടുമ്പോൾ തനിക്ക് ഭക്ഷണം നല്‍കാന്‍ പോലും ഭാര്യ മറക്കുന്നുവെന്നും യുവാവ് പറഞ്ഞു. ഇരുവരെയും തിരികെ നല്ലൊരു ദാമ്പത്യത്തിനായി പ്രാപ്തരാക്കുന്നതിനു വേണ്ടി കൗൺസിലിങ് നൽകാൻ കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അമിതമായ ഫോണ്‍ ഉപയോഗം കാരണം ഗുരുഗ്രാം സ്വദേശി ഭാര്യയെ കൊലപ്പെടുത്തിയിരുന്നുന്നു.