ജുനൈദിന്റെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍
ഫരീദാബാദ്: ഹരിയാനയിൽ പശു ഇറച്ചി കൈവശം സൂക്ഷിച്ചെന്നാരോപിച്ച് ട്രെയിനിൽ ജുനൈദ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി പിടിയിലായി. മഹാരാഷ്ട്രയിൽനിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നിയമപരമായ തടസമാണ് വിവരം പുറത്ത് നൽകാത്തതെന്ന് ഫരീദാബാദ് പോലീസ് പറയുന്നു. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽനിന്നുമാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. പ്രതിയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
കേസിൽ മുഖ്യപ്രതിയെന്ന് സംശയിച്ചയാളല്ല യഥാർഥ പ്രതിയെന്ന് ഹരിയാന പോലീസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. തങ്ങൾക്ക് തെറ്റുപറ്റിയതായും പോലീസ് സമ്മതിച്ചു. പ്രതിയെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കേസിൽ നേരത്തെ അഞ്ചു പേർ അറസ്റ്റിലായിരുന്നു.
ജൂണ്‍ 24-ന് ഡല്‍ഹിയിലെ സദര്‍ ബസാറില്‍നിന്ന് റംസാന് ആഘോഷത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങി ഹരിയാനയിലെ ബല്ലഭ്ഗഢിലേക്ക് മടങ്ങിവരുമ്പോഴാണ് ജുനൈദും സംഘവും ആക്രമണത്തിനിരയായത്. സഹോദരങ്ങളായ ഹാഷിം, സക്കീര്‍, മുഹ്സില്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും അതിന് വിസമ്മതിച്ചതോടെ പശുവിറച്ചി തിന്നുന്നവരും മുസ്ലിങ്ങളുമെന്നു പറഞ്ഞ് മര്‍ദിച്ച് അവശരാക്കി പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.