സ്വാശ്രയ മെഡിക്കൽ; സര്‍ക്കാര്‍ ഉത്തരവിനെതിരെ മാനേജ്മെന്‍റുകള്‍ കോടതിയിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ മുഴുവൻ സീറ്റുകളും ഏറ്റെടുത്ത സർക്കാർ ഉത്തരവിനെതിരെ മാനേജ്മെന്റുകൾ കോടതിയിലേക്ക്. മാനേജ്മെന്റ് ക്വാട്ടയിലും എൻആർഐ ക്വാട്ടയിലും പ്രവേശനം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ മാനേജ്മെന്‍റുകള്‍ രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലും പ്രവേശനാധികാരം വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റുകൾ. ഇതിനിടയിലാണ് അസാധാരണ ഉത്തരവിലൂടെ സർക്കാർ മുഴുവൻ സീറ്റുകളും ഏറ്റെടുത്തത്. സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മെഡിക്കൽ മാനേജെമെന്റ് അസോസിയേഷൻ വ്യക്തമാക്കി. ഭരണ ഘടനയുടെ സുപ്രീം കോടതിയും അനുശാസിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവവകാശം സർക്കാർ ലംഘിച്ചെന്ന് എംഇഎസ് കുറ്റപ്പെടുത്തി.
സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റിൽ സംസ്ഥാന പ്രവേശനപരീക്ഷാ പട്ടികയിൽ നിന്നും പ്രവേശനം നടത്തും. മാനേജ്മെന്റ്, എൻഐർഐ ക്വാട്ടകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണർ തന്നെ പ്രവേശനം നടത്തും. ന്യൂനപക്ഷ പദവിയുള്ള കോളേജുകൾക്കും ഉത്തരവ് ബാധകമാണ്. ഫീസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവേശനത്തിനുള്ള നടപടികൾ പ്രവേശന പരീക്ഷാ കമ്മീഷണർ തുടങ്ങിക്കഴിഞ്ഞു. സർക്കാർ മേൽനോട്ടത്തിലുള്ള പ്രവേശനമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.