ദില്ലി: മനോഹര്‍ പരീക്കര്‍ പ്രതിരോധമന്ത്രി രാജിവയ്ക്കും. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായാണ് പരീക്കര്‍ രാജിവയ്ക്കുന്നത്. പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാവുമെന്ന് കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരി വ്യക്തമാക്കി. ഇതിന് മുന്നോടിയായി ബിജെപി, മാഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി(എംജിപി), ഗോവ ഫേര്‍വേര്‍ഡ് പാര്‍ട്ടി(ജിഎഫ്‌പി) എന്നീ പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് പാര്‍ട്ടികളുടെയും 21 എംഎല്‍മാര്‍ ഒപ്പിട്ട പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയെന്നും ഗഡ്കരി മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, പരീക്കര്‍ പ്രതിരോധ മന്ത്രിസ്ഥാനത്തു നിന്ന് രാജിവെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ഗഡ്കരി തള്ളി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മാത്രമെ അദ്ദേഹം പ്രതിരോധമന്ത്രി സ്ഥാനം രാജിവെയ്ക്കൂവെന്നും ഗഡ്കരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് മനോഹര്‍ പരീക്കറുടെ പേര് ബിജെപി എംഎല്‍എമാര്‍ ഐകകണ്ഠേന പിന്തുണച്ചിരുന്നു. പരീക്കര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് എംജിപിയും വ്യക്തമാക്കിയിരുന്നു.

40 അംഗ ഗോവ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 21 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. 13 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. ഇതിനുപുറമെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരില്‍ ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും ബിജെപി ഉറപ്പാക്കിയിട്ടുണ്ട്. ഇതിനുപുറമെ എംജിപി, ജിഎഫ്‌പി എന്നീ പാര്‍ട്ടികള്‍ക്ക് മൂന്ന് വീതം എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 17 ഉം എന്‍സിപിക്ക് ഒരു എംഎല്‍എയുമാണുള്ളത്.