സാംപോളിയുടെ മണ്ടന്‍ തീരുമാനങ്ങളാണ് അര്‍ജന്‍റീനയുടെ ദുരവസ്ഥയ്ക്ക് കാരണം അര്‍ജന്‍റീനന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെയും വിമര്‍ശനം

മോസ്കോ: ലോകകപ്പില്‍ അര്‍ജന്‍റീനയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. നൈജീരിയയ്ക്കെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ മെസിയും സംഘവും കണ്ണീരുമായി മടങ്ങും. അതിനിടയില്‍ അര്‍ജന്‍റീനന്‍ ഫുട്ബോളില്‍ കലാപം രൂക്ഷമാകുന്നു. ഇതിഹാസ താരം മറഡോണ തന്നെയാണ് വിമര്‍ശനങ്ങളുടെ നേതൃത്വം വഹിക്കുന്നത്.

പരിശീലകന്‍ സാംപോളിക്കെതിരെയാണ് മറഡോണയടക്കമുളളവര്‍ പ്രധാനമായും വിരല്‍ചൂണ്ടുന്നത്. സാംപോളിയുടെ മണ്ടന്‍ തീരുമാനങ്ങളാണ് അര്‍ജന്‍റീനയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഏവരും ചൂണ്ടികാണിക്കുന്നത്. സാംപോളിയും അര്‍ജന്‍റീനന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഭരണരംഗത്തെ പ്രമുഖരും രാജ്യത്തിന്‍റെ കളിയെ നശിപ്പിക്കുകയാണെന്ന് മറഡോണ തുറന്നടിച്ചു.

ഫുട്ബോള്‍ ഭരണരംഗത്ത് സമൂലമായ മാറ്റം വേണമെന്നും ഇതിഹാസ താരം ആവശ്യപ്പെട്ടു. അതേസമയം മെസിയെ കുറ്റപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും മറഡോണ പറഞ്ഞു. അര്‍ജന്‍റീനയെ ചുമലിലേറ്റാന്‍ മെസി കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നുണ്ടെന്നും താരം ചൂണ്ടികാട്ടി.

14 അസിസ്റ്റന്‍റുകളും ഡ്രോണും കമ്പ്യൂട്ടറടക്കമുള്ള അത്യന്താധുനിക സംവിധാനങ്ങളെല്ലാമുണ്ടായിട്ടും സാംപോളി എന്താണ് ചെയ്തതെന്നും മറഡോണ ചോദിച്ചു. ഭരണരംഗത്തുള്ളവരുടെ പരാജയം കൂടിയാണ് ലോകകപ്പില്‍ കാണുന്നത്. അര്‍ജന്‍റീനയെ രക്ഷിക്കാനുള്ള ഇടപെടല്‍ നടത്താന്‍ തന്നോട് സഹകരിക്കണമെന്നും മറഡോണ അഭിപ്രായപ്പെട്ടു.

മറഡോണയ്ക്കൊപ്പം നിരവധി പ്രമുഖ താരങ്ങളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയും വെറോണുമടക്കമുള്ളവര്‍ പരിശീലകനും താരങ്ങള്‍ക്കുമെതിരെ വന്‍ തോതിലുള്ള വിമര്‍ശനം അഴിച്ചുവിട്ടിട്ടുണ്ട്. മറഡോണയുടെ നേതൃത്വത്തിലുള്ള കലാപം എന്താകുമെന്ന് കണ്ടറിയണം.