ആലപ്പുഴ: ഹരിപ്പാട്ട് വിവാഹത്തട്ടിപ്പ് നടത്തിയ വിമുക്ത ഭടനെതിരെ ആദ്യ ഭാര്യയും രണ്ടാം ഭാര്യയും ചേര്‍ന്ന് നല്‍കിയ പരാതിയില്‍ ഒന്നര വര്‍ഷത്തിനിപ്പുറവും നടപടിയില്ല. സ്വര്‍ണാഭരണവും പണവുമായി കൊല്ലം കടയ്ക്കല്‍ സ്വദേശി ഷൈജു കടന്നു കളഞ്ഞെന്ന പരാതി ഡി.ജി.പിക്ക് വരെ നല്‍കിയിരുന്നു.

ആലപ്പുഴ ഹരിപ്പാട് മംഗലം സ്വദേശി നിഷ കടയ്ക്കല്‍ സ്വദേശി ഷൈജുവിനെ വിവാഹം കഴിക്കുന്നത് 2015 നവംബര്‍ 30 നാണ്. ആദ്യ വിവാഹം നിയമംമൂല്ം വേര്‍പെടുത്തിയെന്ന് പറഞ്ഞാണ് നിഷയെ വിവാഹം ചെയ്തത്. വിമുക്തഭടനായിരുന്ന ഷൈജു പക്ഷേ നിഷയെ തന്‍റെ കടയ്ക്കലിലെ വീട്ടിലേക്ക് കൊണ്ടുപോയില്ല. ബന്ധുവീട്ടില്‍ പോകാനോ സുഹൃത്തുക്കളോട് സംസാരിക്കാനോ അനുവദിക്കാത്ത ഷൈജു അഞ്ചു മാസത്തിനിടെ നിഷയുടെ പതിനഞ്ചുപവന്‍ സ്വര്‍ണ്ണവും പണവും കൈക്കലാക്കി.

ആലപ്പുഴ മില്‍മയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ഷൈജു പിന്നീട് തിരിച്ചുവന്നില്ല. തന്നെ കബളിപ്പിച്ചെന്ന് മനസ്സിലാക്കിയ നിഷ തന്‍റെ അനുഭവം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഷൈജുവിന്‍റെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്. കടയ്ക്കല്‍ സ്വദേശിയായ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താതെയായിരുന്നു നിഷയെ വിവാഹം ചെയ്തത്. അവരുടെ കയ്യില്‍ നിന്നും സ്വര്‍ണ്ണാഭരണം തട്ടിയെടുത്തതോടെ രണ്ടുപേരും ചേര്‍ന്ന് കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഡിജിപിക്കും എഡിജിപിക്കും വരെ പരാതി കൊടുത്തിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിനായില്ല. ആലപ്പുഴയിലെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തെങ്കിലും കാര്യമായ അന്വേഷണം പോലും നടത്തിയില്ല.