പരാതികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു സന്തോഷ കാഴ്ച്ച. പ്രളയത്തെ തുടര്‍ന്ന് ക്യാമ്പില്‍ അഭയം തേടിയ ഒരു പെൺകുട്ടി ഇന്ന് വിവാഹിതയായി.

മലപ്പുറം: പരാതികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു സന്തോഷ കാഴ്ച്ച. പ്രളയത്തെ തുടര്‍ന്ന് ക്യാമ്പില്‍ അഭയം തേടിയ ഒരു പെൺകുട്ടി ഇന്ന് വിവാഹിതയായി.

നെച്ചിക്കുറ്റി സ്വദേശി സുന്ദരൻ-ശോഭ ദമ്പതികളുടെ മകള്‍ അ‍ഞ്ജു ഇന്ന് കതിര്‍മണ്ഡപത്തിലേക്ക് ഇറങ്ങിയത് ദുരിതശ്വാസ ക്യാമ്പില്‍ നിന്നാണ്.വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലുദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവക്കാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ആഘോഷമൊഴിവാക്കി നടത്താൻ തീരുമാനിക്കുകയായിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച് വേങ്ങര സ്വദേശി ഷൈജു അഞ്ജുവിന് മിന്നുകെട്ടി. ഷൈജുവിന്‍റെ വേങ്ങരയിലെ വീട്ടില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും സമീപപ്രദേശത്തൊക്കെ വെള്ളക്കെട്ടാണ്.അതുകൊണ്ടുതന്നെ അഞ്ജുവിന്‍റെ വീട്ടിലെന്നപോലെ ഷൈജുവിന്‍റെ വീട്ടിലും വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളോന്നുമില്ല.