ഇടുക്കി അമയപ്ര വധക്കേസ് അഞ്ച് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു കേസിൽ പ്രധാന പ്രതികൾ 17 വയസ്സുകാർ കൊലപാതകത്തിന് പിന്നിൽ പ്രണയവും അടിപിടിയും
ഇടുക്കി: അമയപ്ര വധക്കേസിൽ പ്രതികൾ പിടിയിൽ. രണ്ട് പതിനേഴ് വയസ്സുകാരടക്കം അഞ്ച് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥിനിയും ബസ് തൊഴിലാളിയും തമ്മിലുള്ള പ്രണയവും ഇതേത്തുടർന്നുണ്ടായ തർക്കവുമാണ് കൊലപാതകത്തിന് കാരണം.
പ്രായപൂർത്തിയാകാത്ത പ്രതികൾക്കൊപ്പം ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശികളായ വിഷ്ണു, അനന്തു, മഹേഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നും രണ്ടും പ്രതികളാണ് പതിനേഴു വയസ്സുകാർ.
2017 ഓഗസ്റ്റ് 10ന് രാത്രിയിലാണ് കശാപ്പ് തൊഴിലാളിയായിരുന്ന ഉടുമ്പന്നൂര്‍ അമയപ്ര സ്വദേശി വിഷ്ണുവിനെ പ്രതികൾ കൊല്ലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ സുഹൃത്തായ ബസ് തൊഴിലാളിയും സ്കൂൾ വിദ്യാർത്ഥിനിയും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ വിദ്യാർത്ഥിനിയുടെ സഹപാഠികളായ ഒന്നും രണ്ടും പ്രതികൾ ബസ് തൊഴിലാളിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു.
ഇതറിഞ്ഞ ബസ് തൊഴിലാളി വിദ്യാർത്ഥിനിയുടെ സഹപാഠികളെ തല്ലി. പ്രകോപിതനായ രണ്ടാം പ്രതി സഹോദരന്‍റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ബസ് തൊഴിലാളിയെ തിരിച്ച് തല്ലി. പിന്നാലെ ബസ് തൊഴിലാളി കൊല്ലപ്പെട്ട വിഷ്ണുവിന്‍റെയും സുഹൃത്തുകളുടെയും സഹായത്തോടെ പതിനേഴ് വയസ്സുകാരടമുള്ളവരെ ഉടുന്പന്നൂർ ടൗണിലിട്ട് മർദ്ദിച്ചു.
ഈ അടിപിടിയ്ക്ക് വിഷ്ണു നേതൃത്വം നൽകിയതാണ് പ്രതികളുടെ വൈരാഗ്യത്തിന് കാരണം. ഒരാഴ്ചയെടുത്ത് കൊലപാതകം ആസൂത്രണം ചെയ്ത പ്രതികൾ കശാപ്പിന് ഉപയോഗിക്കുന്ന മൂർച്ചയേറിയ കത്തിയാണ് കൃത്യത്തിന് ഉപയോഗിച്ചത്. ഒന്നാം പ്രതി കുത്തിയിറക്കിയ കത്തി നെഞ്ചും വിഷ്ണു കിടന്ന കട്ടിലും തുളച്ച് പുറത്തെത്തി.
കഞ്ചാവിന് അടിമയായ പ്രതികൾ കഞ്ചാവ് ഉപയോഗിച്ചതിന് ശേഷമാണ് കൊല നടത്തിയത്. നാലാംപ്രതി അനന്തുവാണ് പ്രതികൾക്ക് യാത്ര സഹായം നൽകിയത്. അഞ്ചാം പ്രതി മഹേഷ് ഗൂഡാലോചനയിൽ പങ്കാളിയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് എട്ട് മാസം മുന്‍പാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ദൃക്സാക്ഷികളുടെ അഭാവവവും വിരലടയാളം അവശേഷിപ്പിക്കാതിരുന്നതാണ് പ്രതികളെ പിടികൂടുന്നത് വൈകിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
തുടർന്ന് തെളിവെടുപ്പ് നടത്തി കൃത്യത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാനാണ് ശ്രമം. കൃത്യം നടക്കുന്പോൾ പ്രായപൂർത്തിയാകാതിരുന്ന ഒന്നും രണ്ടും പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
