ലൈംഗികാരോപണ വിവാദം: ഓറൽ സെക്സിന് നിർബന്ധിച്ചതായി സ്ത്രീകൾ; അനു മാലികിനെ സോണി ടിവി നീക്കം ചെയ്തു
റെക്കോഡിങ്ങിന് ഷിഫോണ്‍ സാരി ധരിച്ചുവരാന്‍ പറഞ്ഞുവെന്നും സ്റ്റുഡിയോയില്‍ വച്ച് കെട്ടിപ്പിടിച്ചുവെന്നും പേര് പറയാൻ ആഗ്രഹിക്കാത്ത ഗായിക പറയുന്നു. വീട്ടിലേക്ക് വിളിച്ചു വരുത്തി വസ്ത്രം അഴിക്കാൻ ശ്രമിച്ചുവെന്നും സ്വയം വസ്ത്രമഴിച്ചു മാറ്റുകയും ചെയ്തു എന്നാണ് സ്ത്രീകളിലൊരാളുടെ ആരോപണം.
ദില്ലി: ലൈംഗികാരോപണ വിവാദത്തെ തുടർന്ന് സംഗീത സംവിധായകൻ അനുമാലിക്കിനെ സോണി ടിവി നീക്കം ചെയ്തു. സോണി ടിവിയിലെ ഇൻഡ്യൻ ഐഡൽ 10 ന്റെ വിധികർത്താക്കളിലൊരാളാണ് ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്. രണ്ട് ഗായികമാരാണ് അനു മാലിക് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണമുന്നയിച്ചത്. ഒരിക്കല്‍ മെഹബൂബ സ്റ്റുഡിയോയില്‍ വച്ചും മറ്റൊരിക്കല്‍ ഒരു ഗാനമേളയുടെ ഒരുക്കത്തിനിടെ മാലിക്കിന്റെ വീട്ടില്‍ വച്ചുമാണ് പീഡനശ്രമം ഉണ്ടായതെന്നാണ് ഒരു ഗായികയുടെ പരാതി.
സോന മഹാപാത്ര, ശ്വേത പണ്ഡിറ്റ് എന്നീ ഗായികമാരാണ് ആദ്യം മാലിക്കിനെതിരെ ആരോപണവുമായി എത്തിയത്. ചെറിയ പെണ്‍കുട്ടികള്‍ ഇയാളെ സൂക്ഷിക്കണമെന്നും ശ്വേത പണ്ഡിറ്റ് ട്വിറ്ററില്‍ കുറിച്ചത്. അനു മാലിക് തന്നെ മോശപ്പെട്ട വാക്ക് ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നുവെന്നും ഫോണിലേയ്ക്ക് നിരന്തരം മിസ്ഡ് കോളുകള്‍ അടിക്കുകയും ചെയ്തിരുന്നുവെന്നാണ് സോന മൊഹാപാത്ര ആരോപിച്ചത്.
ശേഷം പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് ഗായികമാർ കൂടി തങ്ങൾക്ക് നേരിട്ട അപമാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. റെക്കോഡിങ്ങിന് ഷിഫോണ്‍ സാരി ധരിച്ചുവരാന്‍ പറഞ്ഞുവെന്നും സ്റ്റുഡിയോയില്‍ വച്ച് കെട്ടിപ്പിടിച്ചുവെന്നും പേര് പറയാൻ ആഗ്രഹിക്കാത്ത ഗായിക പറയുന്നു. വീട്ടിലേക്ക് വിളിച്ചു വരുത്തി വസ്ത്രം അഴിക്കാൻ ശ്രമിച്ചുവെന്നും സ്വയം വസ്ത്രമഴിച്ചു മാറ്റുകയും ചെയ്തു എന്നാണ് സ്ത്രീകളിലൊരാളുടെ ആരോപണം. സന്ദര്‍ശകര്‍ കോളിങ് ബെല്‍ അടിച്ചതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി. കാറിൽ ഒന്നിച്ചു സഞ്ചരിക്കുന്ന സമയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ഓറൽ സെക്സ് ചെയ്യിക്കാൻ ശ്രമിച്ചതായും ഇവർ വെളിപ്പെടുത്തി.
എന്നാൽ ഈ ആരോപണങ്ങളെല്ലാം അനു മാലിക് പാടെ നിഷേധിച്ചിരുന്നു. ഒന്നിന് പുറകെ ഒന്നായി ആരോപണങ്ങൾ പുറത്ത് വന്നതിനെ തുടർന്നാണ് സോണി ടിവി വിധികർത്താവിന്റെ പദവിയിൽ നിന്നും അനുമാലിക്കിനെ മാറ്റിയത്. സംഗീതരംഗത്തെ പ്രമുഖരായ കാർത്തിക്, വൈരമുത്തു എന്നിവർക്കെതിരെ മീടൂ ആരോപണങ്ങൾ പുറത്ത് വന്നിരുന്നു.