രാജിവച്ചത് തെറ്റുകാരനായത് കൊണ്ടല്ല; അപമാനം നേരിട്ടതിനാൽ: മുൻ കേന്ദ്രമന്ത്രി എംജെ അക്ബർ
മാധ്യമപ്രവർത്തക പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യ ആരോപണവുമായി രംഗത്ത് വന്നത്. ഈ വിവാദം അക്ബറിന്റെ സൽപ്പേരിന് തീരാകളങ്കമായി എന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വ്യക്തമാക്കി.
ദില്ലി: കടുത്ത അപമാനം നേരിട്ടത് കൊണ്ട് മാത്രമാണ് രാജി വച്ചതെന്നും അല്ലാതെ തെറ്റുകാരനായിട്ടല്ലെന്നും മുൻ കേന്ദ്രമന്ത്രി എംജെ അക്ബർ. ഇരുപതോളം വനിതാ മാധ്യമപ്രവർത്തകർ ഉന്നയിച്ച വിവിധ ലൈംഗിക ആരോപണങ്ങളാണ് അക്ബറിന്റെ രാജിയ്ക്ക് വഴി തെളിച്ചത്. കോടതിയിലും താൻ നിരപരാധിയാണെന്ന വാദമാണ് അക്ബർ ആവർത്തിച്ചത്. മാധ്യമപ്രവർത്തക പ്രിയാ രമണിയാണ് അക്ബറിനെതിരെ ആദ്യ ആരോപണവുമായി രംഗത്ത് വന്നത്. ഈ വിവാദം അക്ബറിന്റെ സൽപ്പേരിന് തീരാകളങ്കമായി എന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വ്യക്തമാക്കി.
ആരോപണങ്ങൾ എല്ലാം തന്നെ കെട്ടിച്ചമച്ചതാണെന്നാണ് അഭിഭാഷകർ പറയുന്നത്. ട്വിറ്ററിലാണ് മാധ്യമപ്രവർത്തകർ തങ്ങൾക്ക് നേരിട്ട് അപമാനം പങ്ക് വച്ചത്. ദേശീയ അന്തർദ്ദേശീയ മാധ്യമങ്ങളിൽ ഈ വിവാദം വാർത്തയായിരുന്നു. ആയിരത്തി ഇരുന്നൂറിലധികം ലൈക്കുകളാണ് ഈ ട്വീറ്റ് നേടിയത്. അക്ബറിനോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളിൽ അക്ബറിനൊപ്പം ജോലി ചെയ്തിരുന്ന വനിതാ മാധ്യമപ്രവർത്തകരാണ് ആരോപണമുന്നയിച്ചത്. പ്രതിഷേധം കനത്തതോടെ ബുധനാഴ്ച അക്ബർ രാജി വയ്ക്കുകയായിരുന്നു.