മെഡിക്കല്‍ പ്രവേശനത്തില്‍ കടുത്ത പ്രതിസന്ധി തുടരുന്നു. സര്‍ക്കാറും മാനേജ്മെന്റുകളും വിട്ടുവീഴ്ചക്ക് തയ്യാറല്ല. മുഴുവന്‍ സീറ്റുകളും ഏറ്റെടുത്തുള്ള പ്രവേശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. ഫീസ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് ജയിംസ് കമ്മിറ്റി യോഗം ചേരുന്നത്. ഓരോ സ്വാശ്രയ കോളേജിന്റെയും പ്രവര്‍ത്തന ചെലവ് നിശ്ചയിച്ചുള്ള ഫീസ് നിശ്ചയിക്കാനാണ് കമ്മിറ്റിയുടെ നീക്കം. അതേ സമയം സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും സ്വന്തം നിലക്ക് പ്രവേശനം നടത്താനുമാണ് മാനേജ്മെന്റുകളുടെ ശ്രമം. 10 മുതല്‍ 15 ലക്ഷം വരെയുള്ള ഏകീകൃത ഫീസും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുമെന്ന പാക്കേജാണ് ആലോചനയില്‍. അസോസിയേഷന്‍ യോഗം ചേര്‍ന്ന് അന്തിമതീരുമാനമെടുത്ത് പ്രവേശനക്രമം ജെയിംസ് കമ്മിറ്റിയെ അറിയിക്കും. 

ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റുകളും എംഇഎസ്സും നാളെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കും. സര്‍ക്കാറിന്റെയും മാനേജ്മെന്റിയും ആലോചനയിലുള്ള ഏകീകൃത ഫീസ് നിലവില്‍ വന്നാല്‍ ദന്തലിലെ പോലെ പാവപ്പെട്ട കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള അവസരം നഷ്‌ടമാകുമെന്ന ആശങ്ക നിലവിലുണ്ട്. സമവായ ചര്‍ച്ചക്കുള്ള ഒരു സാധ്യതയും ഇതുവരെയില്ല. ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതോടെ അന്തിമതീരുമാനം കോടതി നിശ്ചയിക്കും.