തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുതിയ ട്രോമ കെയര്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങള്‍ ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതിനായി എല്ലാ സഹകരണവും നല്‍കുമെന്ന് എയിംസ് സംഘം ഉറപ്പു നല്‍കി.

ലെവല്‍ വണ്‍ ട്രോമ കെയര്‍ സെന്‍ററായാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയെ മാറ്റുന്നത്. ആറുമാസത്തിനുള്ളില്‍ പുതിയ അത്യാഹിത വിഭാഗമുള്‍പ്പടെ സജ്ജമാക്കും. വിവിധ അത്യാഹിത വിഭാഗങ്ങള്‍, ട്രയേജ്, ഐസിയുകള്‍, ഓപറേഷന്‍ തിയറ്ററുകള്‍, 80 കിടക്കകളുള്ള ഒബ്സര്‍വേഷന്‍ മുറിയും സജ്ജീകരിക്കും. ഇതോടൊപ്പം നെയ്യാറ്റിന്‍കര, ആലപ്പുഴ, എറണാകുളം ജില്ലാ ആശുപത്രികളെ കൂടി ആദ്യഘട്ടത്തില്‍ ട്രോമാ കെയര്‍ സംവിധാനമൊരുക്കും .

ട്രോമാ കെയര്‍ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് എയിംസില്‍ നിന്നുളള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തിയത്. അടിയന്തര ചികില്‍സ നല്‍കുന്നതിനൊപ്പം അപകടങ്ങളില്‍പെട്ടെത്തുന്നവരുടെ അംഗവൈകല്യങ്ങളുടെ നിരക്ക് കുറയ്‌ക്കാനുള്ള പദ്ധതികളും ഉണ്ട്.


35 ആശുപത്രികളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ട്രോമാകെയര്‍ സംവിധാനം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ സജ്ജമാക്കാനാണ് സര്‍ക്കാര്‍ നീക്കം.