ലഹരി കടത്തിന് അറസ്റ്റ്ചെയ്തപ്പെട്ടയാള്‍ മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. അനൂകൂല തീരുമാനം ഉണ്ടാകുംവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍.
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ റിമാൻഡ് പ്രതി അനീഷ് മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. അനുകൂല തീരുമാനമുണ്ടാകുന്നതുവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. മയക്കുമരുന്ന് കടത്താരോപിച്ച് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത അനീഷിനെ, കഴിഞ്ഞയാഴ്ചാണ് ചികിത്സക്കായി തരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചത്. എന്നാല്‍ പ്രതികളുടെ സെല്ലില്‍ ബുധനാഴ്ച അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് സ്വദേശിയായ അനീഷിനെ കേരള അതിര്‍ത്തിയില്‍ നിന്നാണ് എക്സൈസ് സംഘം പിടികൂടിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല. അനീഷിന്‍റെ കന്യാകുമാരി വിളവന്‍കോട്ടെ വീട്ടില്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെത്തി പിന്തുണ പ്രഖ്യാപിച്ചു.
പാറശാല എംഎൽഎ ഹരീന്ദ്രനൊപ്പം ബന്ധുക്കൾ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയിരുന്നു. മയക്കുമരുന്നിന് അടിമയായ അനീഷ് ലഹരി കിട്ടാതെ അസ്വസ്ഥനായി സെല്ലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചുവെന്നാണ് പോലീസിന്‍റെ വിശദീകരണം. മെഡിക്കല്‍ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
