തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശത്തിനുള്ള ഫീസ് ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി പുതുക്കി നിശ്ചയിച്ചു. പുതിയ ഫീസ് ഘടന നാളെ ഹൈക്കോടതിയെ അറിയിക്കും. മെഡിക്കല്‍ പ്രവേശനത്തിനുള്ള റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. 

ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് മെഡിക്കല്‍ ഫീസ് പുതുക്കി നിശ്ചയിച്ചത്. നേരത്തെ നിശ്ചയിച്ച 5.5 ലക്ഷം എന്ന ഏകീകൃത ഫീസിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോടതിയെ അറിയിക്കേണ്ടതിനാല്‍ പുതുക്കിയ ഫീസ് ഘടന പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് രാജേന്ദ്രബാബു വിശദീകരിച്ചു. 

കമ്മിറ്റി രൂപീകരിച്ചതിലും ഫീസ് നിശ്ചയിച്ചതിനുമെതിരെയുള്ള മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. അതിനിടെ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രവേശന പരീക്ഷ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പരാതിയുള്ളവര്‍ക്ക് ഈ മാസം 15 വരെ അറിയിക്കാനും അവസരമുണ്ട്.