രാഹുല്‍ ഗാന്ധിയുടെ ആരാധകന്‍ കര്‍ണ്ണാടകത്തിലേക്ക് യാത്ര തിരിക്കുന്നു എല്ലാ പ്രചരണങ്ങളിലും സാന്നിദ്ധ്യം ചെരിപ്പിടാതെ യാത്ര രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം

ദില്ലി: രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാതെ കാലില്‍ ചെരിപ്പിടില്ലെന്ന് ശപഥം ചെയ്ത ആരാധകനുണ്ട് ഹരിയാനയില്‍. രാഹുല്‍ പങ്കെടുക്കുന്ന എല്ലാ പ്രചരണ പരിപാടിയിലും ഇദേഹമുണ്ടാകും. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കര്‍ണ്ണാടകയിലുള്ള രാഹുലിന് പിന്തുണയുമായി ദില്ലിയില്‍ നിന്ന് ബംഗ്ലൂരുവിലേക്കും യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ് ഈ ആരാധകന്‍.

തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി, പച്ചയും വെള്ളയും കുങ്കുവും ഇടകലര്‍ന്ന പൈജാമ, കൈയ്യില്‍ കോണ്‍ഗ്രസ് പതാക, രാഹുല്‍ ഗാന്ധിക്കായി ആര്‍ത്തുവിളിച്ച് ദിനേശ് ശര്‍മ്മ നാട് ചുറ്റാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷം പിന്നിടുന്നു. ഗുജറാത്ത് എന്നോ റായ്ബറേലി എന്നോ ഹിമാചലെന്നോ വ്യത്യാസമില്ലാതെ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ഏത് റാലിയിലും ഈ ഹരിയാന സ്വദേശി ഉണ്ടാകും. ചെരിപ്പിടാതെ രാഹുലിന്‍റെ എല്ലാ റാലികകളിലും പങ്കെടുക്കുന്ന ദിനേശ് ശര്‍മ്മ കര്‍ണ്ണാടകത്തിലേക്ക് തിരിക്കുകയാണ്

അച്ഛന്‍ വിദേശ് ശര്‍മ്മയില്‍ നിന്ന് ഗാന്ധി കുടുംബത്തെകുറിച്ചുള്ള കഥ കേട്ടറിഞ്ഞാണ് ദിനേശിന് രാഹുലിനോടുള്ള ആരാധനതുടങ്ങുന്നത്.സ്വന്തം ചെലവിലാണ് പ്രചരണങ്ങളില്‍ പെങ്കെടുക്കാനുള്ള യാത്രയെന്ന് ദിനേശ് ശര്‍മ്മ അവകാശപ്പെടുന്നു. പ്രചരണസ്ഥലങ്ങളില്‍ ആരാധകന്‍റെ സാന്നിദ്ധ്യം എസ്പിജി ഉദ്യോഗസ്ഥര്‍ തന്നെ രാഹുലിന്‍റെ ശ്രദ്ധയില്‍പെടുത്തി. ഇതോടെ വസ്തിയിലേക്ക് വളിച്ച് വരുത്തി രാഹുല്‍ ആരാധകനായി പ്രത്യേക വിരുന്നും ഒരുക്കി. കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ 15ദിവസത്തെ കൈലാസ യാത്രക്ക് ഒപ്പമുണ്ടാകുമെന്നും ഈ കടുത്ത ആരാധകന്‍ പറയുന്നു.