കൊച്ചി: എംജി യൂണിവേഴ്സിറ്റി വിസി ബാബു സെബാസ്റ്റ്യൻ ന്റെ നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. 
മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി അംഗീകരിച്ചാണ് കൊടതി ഉത്തരവ്.

ബാബു സെബാസ്റ്റ്യൻ സ്വകാര്യ എയ്ഡഡ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ മാത്രമായിരുന്നു. പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്തിട്ടില്ല. നിയമനത്തിൽ മതിയായ യോഗ്യത ഉള്ളവരെ അവഗണിച്ചുവെന്നും ഹൈക്കോടതി കണ്ടെത്തി. 

10 വർഷത്തെ അധ്യാപന യോഗ്യത വേണമെന്ന് ഹർജിക്കാരനായ പ്രേംകുമാർ ചൂണ്ടിക്കാട്ടിയിരുന്നു. ബാബു സെബാസ്റ്യൻ സ്റ്റേറ്റ് ഇൻസ്റ്റ്യട്ട് ഓഫ്‌ എഡ്യൂക്കേഷൻ ടെക്നോളജിയില്‍ പത്തര വർഷം ജോലിചെയ്തതാണ് വിസി യോഗ്യതയായി പരിഗണിച്ചത്. അത് നിയമപരമായി നിലനിൽക്കില്ല. 

നിയമനത്തിനുള്ള സേർച്ച്‌ കമ്മിറ്റിയും നിയമപരമായി നില നില്ക്കില്ല. ബെന്നി ബഹനാൻ അംഗമായ സേർച്ച്‌ കമ്മിറ്റിയെയും പരാതിക്കാരൻ ചോദ്യം ചെയ്തിരുന്നു. സെനറ്റിലും സിണ്ടിക്കേറ്റിലും അംഗങ്ങളായവർ സേർച്ച്‌ കമ്മിറ്റിയിൽ ഉണ്ടാകരുതെന്നായിരുന്നു ചട്ടം.ഇതാണ് ബെന്നി ബഹനാൻ വന്നതിലൂടെ അട്ടിമറിക്കപ്പെട്ടത്. ബാബു സെബാസ്റ്റ്യനേക്കാൾ യോഗ്യത ഉള്ളവരെ മറികടന്നായിരുന്നു നിയമനം എന്നും ഡിവിഷൻ ബഞ്ച് കണ്ടെത്തി.

അതേസമയം വിസി ആകാന്‍ യോഗ്യതയുണ്ടെന്നു തന്നെയാണ് വിശ്വാസമെന്നും ഗുഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തുടര്‍നടപടികള്‍ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മുന്‍ വിസി ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു.