പരാതി കിട്ടിയാല്‍ മാത്രം നടപടിയെന്നാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രതികരണം.

തിരുവനന്തപുരം: സ്കോളര്‍ഷിപ്പ് തട്ടിപ്പില്‍ വിദ്യാഭ്യാസമന്ത്രിക്ക് അനങ്ങാപ്പാറ നയം. പരാതി കിട്ടിയാല്‍ മാത്രം നടപടിയെന്നാണ് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രതികരണം. അതേസമയം തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്കോളര്‍ഷിപ്പ് മോണിറ്ററിങ് കമ്മിറ്റി അംഗം കേന്ദ്ര മാനവിഭവശേഷി വികസനമന്ത്രിക്ക് പരാതി നല്‍കി.

ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് തട്ടിയെടുക്കുന്നതിനെക്കുറിച്ച് ഡിസംബറില്‍ തന്നെ വിദ്യാഭ്യാസവകുപ്പിന് വിവരം കിട്ടിയിരുന്നു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചു. പൊലീസിനും വിവരം കൈമാറി. കേരളത്തിന്റെ പട്ടികയിലേയ്‌ക്ക് നുഴഞ്ഞുകയറി അനര്‍ഹര്‍ സ്കോളര്‍ഷിപ്പ് തട്ടിയെടുക്കുന്ന വിഷയം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അത്തരം വാര്‍ത്തകളുണ്ടെന്നും പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചിരിച്ച് കാത്തിരിക്കുന്നത് 1,32,540 കുട്ടികളാണ്. കേന്ദ്രസര്‍ക്കാര്‍ പട്ടിക മരവിച്ചതോടെ ഇനി എന്ന് സ്കോളര്‍ഷിപ്പ് കിട്ടുമെന്ന് കാത്തിലാണ് വിദ്യാര്‍ത്തികള്‍. ഇതിനിടെ തട്ടിപ്പിനെതിരെ സമഗ്രാന്വേഷണം വേണമെന്നാവശ്യം ശക്തമാവുകയാണ്.