അഭിമന്യുവിന്‍റെ മാതാപിതാക്കളെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്
- അഭിമന്യുവിന്‍റെ വീട് വിദ്യാഭ്യാസമന്ത്രി സന്ദര്‍ശിച്ചു
- ആശ്വസവാക്കുകള്‍ പകര്‍ന്ന് രവീന്ദ്രനാഥ്
ഇടുക്കി:ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വീട്ടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സന്ദർശനം നടത്തി. മന്ത്രിയേയും പാര്‍ട്ടിനേതാക്കന്മാരെയും കണ്ട് പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചാണ് മന്ത്രി മടങ്ങിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ജന്മനാടായ വട്ടവടയിലെത്തിച്ച് സംസ്‌ക്കരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംസ്ഥാന മന്ത്രി സി. രവീന്ദ്രനാഥ് അഭിമന്യുവിന്‍റെ കൊട്ടാകമ്പൂരിലുള്ള വീട്ടിലെത്തിയത്. മന്ത്രിയേയും മറ്റ് പാര്‍ട്ടി നേതാക്കന്മാരേയും കണ്ട് അലമുറയിട്ട് കരഞ്ഞ പിതാവ് മനോഹരനെയും മാതാവ് ഭൂപതിയേയും മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ കാര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ചേദിച്ചറിഞ്ഞു . സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍, ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍, ജില്ലാ കമ്മറ്റി അംഗം എം. ലക്ഷമണന്‍ തുടങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിക്കൊപ്പമെത്തിയിരുന്നു.