ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: ജി സുധാകരൻ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് മന്ത്രി ജി സുധാകരൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വ്യക്തമായ തെളിവുകൾ ഹാജരാക്കിയാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.
ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ജി സുധാകരൻ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പുതിയ മന്ത്രി എന്ത് പറയുന്നു എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധാകരന്‍. വിഎസ് സർക്കാറിന്റെ കാലത്ത് ജി സുധാകരൻ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് ശബരിമല സന്നിധാനത്ത് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന നിലപാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആ നിലപാട് തിരുത്തി ആചാരാനുഷ്ടാങ്ങൾ പിന്തുണടരാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.കേസിൽ ഭരണഘടനാ വിഷയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കേസ് ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.