മേരിക്കുട്ടിയെ കാണാന്‍ മന്ത്രിയെത്തി

തിരുവനന്തപുരം: രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'ഞാന്‍ മേരിക്കുട്ടി' എന്ന് സിനിമ കാണാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെത്തി. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സെല്ലിന്‍റെ ആഭിമുഖ്യത്തിലാണ് മന്ത്രി സിനിമ കാണാനെത്തിയത്. പരിപാടിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 200ഓളം പേര്‍ പങ്കെടുത്തു. 

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കറെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ജീവിതവും മനോഹരമായി ആവിഷ്‌കരിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പ്രചോദനമാവും എന്നത് മാത്രമല്ല ഏറ്റവും മോശമായ രീതിയില്‍ കൂടപ്പിറപ്പുകളെ അപഹസിക്കുന്നവര്‍ക്ക് എതിരായിട്ടുള്ള ഒരു താക്കീത് കൂടിയായി ഈ സിനിമ മാറുകയാണ്. അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ സാമൂഹ്യ പ്രാധാന്യം ആയി കാണുന്നതെന്നും മന്ത്രി പറഞ്ഞു.