ഇടുക്കി: ഇടുക്കിയിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ പിന്നോട്ടില്ലെന്ന് റവന്യുവകുപ്പ്. വന്‍കിട കയ്യേറ്റങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്‍കാന്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ റവന്യുസെക്രട്ടറിയോട് ആവശ്യപ്പെട്ടു. മൂന്നാര്‍ അടക്കം ഇടുക്കിയിലെ കയ്യേറ്റങ്ങളെ ചൊല്ലിയുള്ള വിവാദങ്ങളും സമരങ്ങളും ശക്തമാകുമ്പോള്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് റവന്യു മന്ത്രിയുടെ നിലപാട്.

ആദ്യഘട്ടത്തില്‍ വന്‍കിടക്കാരെ ഒഴിപ്പിക്കാനാണ് നീക്കം. വലിയ കയ്യേറ്റങ്ങളുടെ സ്വഭാവം, ഇപ്പോഴത്തെ ഉപയോഗം, സ്ഥലപരിധി, കയ്യേറ്റ വിവരങ്ങള്‍ അടക്കമുള്ള വിശദാംശങ്ങള്‍ അടക്കിയ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്‍കാന്‍ മന്ത്രി ചന്ദ്രശേഖരന്‍ റവന്യുസെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ലാന്‍ഡ് റവന്യു കമ്മീഷണറേറ്റില സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായ നിയമസഭാ സമിതിയുടേതടക്കം നിരവധി റിപ്പോര്‍‍ട്ടുകള്‍ മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒഴിപ്പിക്കലിനെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കമായി. ഭരണ-പ്രതിപക്ഷപ്പോരും മുറുകുമ്പോഴാണ് റവന്യുമന്ത്രി വീണ്ടും പരിശോധനക്ക് ആവശ്യപ്പെട്ടത്.