തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി മന്ത്രി എംഎം മണി വീണ്ടും രംഗത്ത്. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപയുടെ ധനസഹായം തിരിച്ചുകൊടുക്കുമെന്ന് ജിഷ്ണുവിന്റെ കുടുംബം പറയുന്നത് രമേശ് ചെന്നിത്തലയുടെ സഹായംകൊണ്ടാകുമെന്ന് മണി ആരോപിച്ചു. ആ പണം അവര്‍ ചെലവാക്കി കാണുമെന്നും മണി പറഞ്ഞു.

പണം തിരിച്ചുകൊടുക്കുമെന്നാണല്ലോ ജിഷ്ണുവിന്റെ കുടുംബം പറയുന്നത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ എന്തെങ്കിലും ചെയ്യട്ടെ, അത് രമേശ് ചെന്നിത്തലയെല്ലാവരും ചേര്‍ന്ന് ഉണ്ടാക്കിക്കൊടുക്കുമെന്നായിരുന്നു മണിയുടെ മറുപടി. സിപിഐ മുഖപത്രത്തില്‍ മന്ത്രിക്കെതിരെയുണ്ടായ വിമര്‍ശനം ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ എവരുടെ കാര്യം നോക്കിയാല്‍ മതിയെന്നും മണി പറഞ്ഞു.

എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷിയാണെന്ന ഉത്തരവാദിത്ത ബോധമാണ് സിപിഐ ആദ്യം കാട്ടേണ്ടതെന്നും പ്രകാശ് കാരാട്ട് പറഞ്ഞ കാര്യം താന്‍ അവര്‍ത്തിക്കുന്നില്ലെന്നും മണി പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരിച്ചു നല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് പ്രതികളില്‍ ഒരാളെയെങ്കിലും പൊലീസ് പിടികൂടണം. മകനാണ് തനിക്ക് വലുത്. വിശ്വസിക്കുന്ന പാര്‍ട്ടി വിഷമിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും അശോകന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.