കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടുബാങ്ക് രാഷ്ട്രീയത്തെ ബിജെപി അനുകൂലിക്കുന്നില്ലെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് വിഭജനത്തിന്‍റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി പറഞ്ഞു.   

ദില്ലി: വോട്ടുബാങ്ക് രാഷ്ട്രീയത്തെ ബിജെപി അനുകൂലിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് വിഭജനത്തിന്‍റെ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും മോദി പറഞ്ഞു.

ആരോഗ്യകരമായ ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. കോണ്‍ഗ്രസ്സ് 60 വർഷക്കാലത്തെ ഭരണത്തിലും പ്രതിപക്ഷമെന്ന നിലയിലും പരാജയമാണെന്നും മോദി പറ‍ഞ്ഞു. 

അതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് വൈകീട്ട് കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. രാവിലെ പ്രഖ്യാപിക്കാനിരുന്ന തെരഞ്ഞെടുപ്പ് തിയതി വൈകീട്ടത്തേക്ക് മാറ്റിവെച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 

രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പ് തിയതികളാണ് വൈകീട്ട് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുക. നവംബര്‍ -ഡിസംബര്‍ മാസങ്ങളിലാകും വോട്ടെടുപ്പെന്നാണ് സൂചന. ഡിസംബര്‍ 10-ാം തിയതിക്കുള്ളി ഫലം പ്രഖ്യാപിച്ചേക്കും.

ചത്തീസ്ഗഡിൽ രണ്ടുഘട്ടങ്ങളിലായാകും വോട്ടെടുപ്പ്. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ രണ്ടുമുതൽ മൂന്ന് ഘട്ടങ്ങളിലാകും വോട്ടെടുപ്പെന്നും സൂചനയുണ്ട്. രാവിലെ 12 മണിക്കാണ് തിയതി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് മൂന്നുമണിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് അജ്മേരിൽ പ്രധാനമന്ത്രിയുടെ റാലി നടക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം കമ്മീഷൻ മാറ്റിവെച്ചതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.