മോദിയും മമതയും ഒരേ വേദിയില്‍ ഷാള്‍ അണിയിച്ചും പൂച്ചെണ്ട് നല്‍കിയും സ്വീകരണം

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിശ്വഭാരതി സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് എത്തി സ്വീകരിച്ചു. ഷാള്‍ അണിയിച്ചും പൂച്ചെണ്ട് നല്‍കിയുമാണ് നരേന്ദ്ര മോദിയെ മമതാ ബാനര്‍ജി സ്വീകരിച്ചത്. ചടങ്ങിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്കൊപ്പം നരേന്ദ്ര മോദിയും മമതാ ബാനര്‍ജിയും വേദി പങ്കിട്ടു. 

ശാന്തിനികേതനില്‍ പുതിയതായി നിര്‍മ്മിച്ച ബംഗ്ലാദേശ് ഭവന്‍ ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഷെയ്ക്ക് ഹസീനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ സഹകരണവും തീസ്താ നദീ തര്‍ക്കവും റോഹിങ്ക്യന്‍ പ്രശ്നവും ചര്‍ച്ചയായേക്കും.

2021 ഓടെ ഇന്ത്യ പൂര്‍ണ്ണായും ഡിജിറ്റല്‍ രാജ്യമാകുമെന്നും എല്ലാ വീടുകളിലും ശൗചാലയം എത്തിക്കുമെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഫണ്ട് വകയിരുത്തുമെന്നും ശാന്തിനികേതനിലെ ബിരുദദാന ചടങ്ങിനിടെ നരേന്ദ്രമോദി പറഞ്ഞു.