ദേവഗൗഡയെ വൃദ്ധസദനത്തിലയക്കണമെന്നാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി പറഞ്ഞത്. അതേ മോദി നിലപാട് മാറ്റുന്നതിന് പിന്നിൽ രഹസ്യധാരണയല്ലാതെ വേറെ കാരണങ്ങളില്ല.. സിദ്ധരാമയ്യ

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം തുടങ്ങിയതിന് പിന്നാലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ്-ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം ശക്തമാക്കി കോൺ​ഗ്രസ്. ഇക്കാര്യത്തിൽ ജനതാദളിനെ തലോടിയുളള മോദിയുടെ പ്രസംഗങ്ങളേക്കാൾ വലിയ തെളിവ് ഇനി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നു. ഒരു ദിവസം മുൻപ് ബിജെപി ബന്ധത്തെ ശക്തമായി എതിർത്ത ദേവഗൗഡക്കാണ് മോദിയുടെ പുകഴ്ത്തൽ ഫലത്തിൽ തിരിച്ചടിയാവുന്നത്..

2006ലെപ്പോലെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ മകൻ കുമാരസ്വാമി കുടുംബത്തിലുണ്ടാകില്ലെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ജെഡിഎസ് അധ്യക്ഷന്‍റെ വൈകാരിക നിലപാടോടെ ബിജെപി ജെഡിഎസ് സഖ്യസാധ്യതകൾ അവസാനിച്ചുവെന്ന് വിലയിരുത്തലുണ്ടായി. എന്നാലതിന് ഒരു ദിവസത്തെ ആയുസ്സുണ്ടായില്ല. ചാമരാജനഗറിലെയും ഉഡുപ്പിയിലെയും മോദിയുടെ റാലികൾ രഹസ്യധാരണക്ക് തെളിവായി കോൺഗ്രസ് ആയുധമാക്കുകയാണ്. 

മൈസൂരു മേഖല ജെഡിഎസിന്‍റെ കോട്ടയായിട്ടും അവിടെ അവർക്കെതിരെ മോദി ഒന്നും പറഞ്ഞില്ല. ഉഡുപ്പിയിലാകട്ടെ ദേവഗൗഡയെ വാനോളം പുകഴ്ത്തി. അമിത് ഷായും കുമാരസ്വാമിയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ ആരോപിച്ച സിദ്ധരാമയ്യ ഇപ്പോൾ മോദിയുടെ ഉഡുപ്പി പ്രസം​ഗം ആയുധമാക്കിയെടുത്താണ് എതിരാളികൾക്കെതിരെ ആഞ്ഞടിക്കുന്നത്. 

ദേവഗൗഡയെ വൃദ്ധസദനത്തിലയക്കണമെന്നാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി പറഞ്ഞത്. അതേ മോദി നിലപാട് മാറ്റുന്നതിന് പിന്നിൽ രഹസ്യധാരണയല്ലാതെ വേറെ കാരണങ്ങളില്ല.. സിദ്ധരാമയ്യ പറയുന്നു. അവരവർക്ക് സ്വാധീനമുളള മണ്ഡലങ്ങളിൽ പരസ്പരം സഹായിക്കാനാണ് ജെഡിഎസ് ബിജെപി ധാരണയെന്നാണ് സിദ്ധരാമയ്യ പറയുന്നത്. 

അതേസമയം ദേവഗൗഡയുടെ വൈകാരിക പ്രതികരണത്തിലൂടെ കോൺഗ്രസ് ആരോപണം മറികടക്കാമെന്ന് കരുതിയ ജെഡിഎസിന് മോദിയുടെ പുകഴ്ത്തൽ തിരിച്ചടിയായി. ന്യൂനപക്ഷ വോട്ടർമാർ ജെഡിഎസിനെ സംശയിക്കാൻ മോദിയുടെ പ്രസംഗം വഴിയൊരുക്കുമെന്നാണ് പാർട്ടിയുടെ ആശങ്ക. അതേ സമയം തങ്ങൾക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ജെഡിഎസിന് വോട്ടുചെയ്യാനുളള പരസ്യ ആഹ്വാനമാണ് മോദിയുടേതെന്ന് വിലയിരുത്തലും ചിലർ നടത്തുന്നുണ്ട്.