ഇന്ധന ഉപയോഗം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെയാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്

ദില്ലി: മുന്നറിയിപ്പൊന്നും കൂടാതെ കൂടുന്ന പെട്രോള്‍ , ഡീസല്‍ കൂടുമ്പോള്‍ ആശങ്കപ്പെടുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. പരിസ്ഥിതി സൗഹൃദമായി വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയുന്ന സമയം ഉടന്‍ പ്രതീക്ഷിക്കാമെന്നാണ് ഗവേഷണങ്ങള്‍ വെളിവാക്കുന്നത്. രാജ്യത്തെ ഇന്ധന ഉപയോഗം ക്രമാതീതമായി വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെയാണ് ബദല്‍ മാര്‍ഗങ്ങളിലേയ്ക്ക് ചിന്തിക്കാന്‍ തുടങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുനരുപയോഗിക്കാന്‍ പറ്റുന്ന ഇന്ധന സാധ്യതയിലേയ്ക്കാണ് രാജ്യം ഊന്നല്‍ നല്‍കുന്നത്. ജൈവ ഇന്ധന ഗവേഷണത്തില്‍ ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന ആശയവും അത്തരത്തില്‍ ഉള്ളതാണ്. പുല്ല് ഇന്ധനമായി ഉപയോഗിക്കാനുള്ള നീക്കത്തിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. 

പുല്ലോ നെറ്റി ചുളിക്കാന്‍ വരട്ടെ പുല്‍ വര്‍ഗത്തിലെ വമ്പനായ മുളയില്‍ നിന്ന് ഇന്ധനം ഉല്‍പാദിപ്പിക്കാനുള്ള നീക്കത്തിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍. അസം കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന നുമലീഗഡ് റിഫൈനറി ലിമിറ്റഡും ഫിന്നിഷ് ടെക് കമ്പനിയായ ചെപൊലീസ് ഒയിയും ഇതിനായുള്ള കരാറില്‍ ഒപ്പുവച്ചു. 20 കോടി ഡോളറിന്റേതാണ് കരാര്‍. മുള സംസ്കരിച്ച് എഥനോള്‍ ഉണ്ടാക്കി ഇതി നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുകയാണ് ലക്ഷ്യം. 

2022 ഓടെ ഇന്ധന ഇറക്കുമതിയില്‍ കുറവ് വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ലക്ഷ്യം കാണാന്‍ ജൈവ ഇന്ധന വിപണിയുടെ പുതിയ സാധ്യതകള്‍ തേടുകയാണ് മോദി സര്‍ക്കാരും. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന ഇന്ധനത്തില്‍ 2.1 ശതമാനം മാത്രമാണ് എഥനോള്‍ ചേര്‍ക്കുന്നുണ്ട. ഇത് ഈ വര്‍ഷം 5 ശതമാനമായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.