ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. സായുധ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ ഇസ്രായേല്‍ തയ്യാറായേക്കും. ഇസ്രായേലിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി ഇന്ന് കാണും.

വന്‍ വരവേല്പാണ് വിമാനത്താവളത്തില്‍ ഇന്നലെ നരേന്ദ്ര മോദിക്ക് വിമാനത്താവളത്തില്‍ ഇസ്രയേല്‍ നല്കിയത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രയേല്‍ മന്ത്രിസഭ പൂര്‍ണ്ണമായും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ രണ്ടു ജനാധിപത്യരാജ്യങ്ങള്‍ക്കിടയിലെ ബന്ധമായി വിശേഷിപ്പിച്ച മോദി ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഒന്നിച്ചു നില്ക്കുമെന്ന് വ്യക്തമാക്കി.

കാര്‍ഷിക രംഗത്ത് ഇസ്രയേല്‍ കൈവരിച്ച നേട്ടങ്ങള്‍ നേരിട്ട് കാണാന്‍ ഒരു ഫാം സന്ദര്‍ശിച്ച മോദി പിന്നീട് കൂട്ടക്കുരുതിക്ക് ഇരയായ ജൂതര്‍ക്കായുള്ള സ്മാരകം സന്ദര്‍ശിച്ചു.

അവിടെ കൂട്ടക്കുരുതിക്ക് ഇരയായവരുടെ ഓര്‍മ്മയ്ക്കായി ദീപം തെളിയിച്ച ശേഷം മടങ്ങിയ നെതന്യാഹു നരേന്ദ്ര മോദിക്ക് അത്താഴവിരുന്നും നല്കി. ഇന്ന് ഇന്ത്യന്‍ സമയം ഒരു മണിക്ക് മോദി, ഇസ്രയേല്‍ പ്രസിഡന്റ് റൂവന്‍ റുവ്‌ലിനെ കാണും. രണ്ട് മണിക്കാണ് രണ്ടു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച. വൈകിട്ട് നാലരയ്ക്ക് ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണും. ഇസ്രയേലി മ്യൂസിയം സന്ദര്‍ശിച്ച ശേഷം മോദി ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.