ഇന്ത്യയും ചൈനയും ഒന്നിച്ചു നീങ്ങണമെന്ന് ഷി ജിൻ പിങ്  

ബീജിങ്: ഇന്ത്യക്കും ചൈനക്കും ലോകത്തിന്‍റെ വളർച്ചയിൽ പ്രധാന പങ്കെന്ന് ഷി ജിന്‍ പിങ്. ഒന്നിച്ച് കരുത്തുള്ള ഏഷ്യ പടുത്തുയർത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു. രണ്ട് ശക്തികളുടെ കൂടിക്കാഴ്ചയാണിതെന്നും ഫലവത്തായ ചർച്ച നടന്നെന്നും മോദിയും പ്രതികരിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇരു രാജ്യങ്ങളും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പാണ് ചൈനയില്‍ ലഭിച്ചത്. സ്വീകരിക്കാന്‍ രണ്ടാം തവണയും ഷി ജിന്‍ പിങ് നേരിട്ടെത്തിയിരുന്നതായും ഇത് ഇന്ത്യന്‍ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനയുടെ വളര്‍ച്ച അത്ഭുതകരമാണ്, ഇതില്‍ ഷി ജിന്‍ പിങ്ങിനുള്ള പങ്കിനെ മോദി പ്രശംസിച്ചു. വസന്തകാലത്ത് ഇത്തരമൊരു സന്ദര്‍ശനത്തിനെത്തിയത് നന്നായി എന്നായിരുന്നു ഷി ജിന്‍ പിങ്ങിന്‍റെ പ്രതികരണം.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ചൈനയിലെത്തിയത്. ആദ്യ ദിനം ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രിക്കായി ഷി ജിന്‍ പിങ് അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. നാളെ ബോട്ട് സഫാരി, തടാകത്തിന്‍റെ കരയില്‍ നടന്നുള്ള സംഭാഷണം എന്നീ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

അനൗപചാരിക കൂടിക്കാഴ്ചകളില്‍ ഡോക്ലാം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. ദീര്‍ഘകാല സൗഹൃദമാണ് ലക്ഷ്യമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിനുള്ള ചര്‍ച്ചയ്ക്കാണ് മുന്‍തൂക്കമെന്നും ചൈനയിലേക്ക് യാത്ര തിരിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. 

അനൗപചാരിക ചർച്ച ആയതിനാൽ കരാറുകൾ ഔന്നും സന്ദർശനവേളയിൽ ഒപ്പുവയ്ക്കില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ചൈനീസ് അതിർത്തിയിൽ സ്ഥിതി സാധാരണനിലയിലേക്ക് കൊണ്ടു വരാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്.