ജമ്മുകശ്‍മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധമിരമ്പുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 18 ജവാന്‍മാരാണ് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്. നമ്മുടെ ജവാന്‍മാരുടെ രക്തസാക്ഷിത്വം മറക്കാനാകില്ല. ഇതിന് രാജ്യം മാപ്പുനല്‍കില്ല. ഭീകരര്‍ക്ക് ഇന്ത്യ ശക്തമായ മറുപടി നല്‍കും. ഭീകരര്‍ പറയുന്നത് അതേപടി ഏറ്റുപാടുകയാണ് പ്രധാനമന്ത്രി നവാസ്ഷെരീഫ്. അത് കേള്‍ക്കാന്‍ താത്പര്യമില്ല. അവരോട് ഒന്നും പറയാനുമില്ല. പാക് ജനതയോട് സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. 

1947ന് മുമ്പ് ഇന്ത്യയെ സ്നേഹിച്ചിരുന്ന ജനതയാണ് നിങ്ങള്‍. ഇത് നിങ്ങളുടെയും മണ്ണെന്ന് കരുതിയിരുന്നു, അതില്‍ അഭിമാനിച്ചിരുന്നു. നിങ്ങളോട് ഞാന്‍ ചോദിക്കുന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ പാകിസ്ഥാനിലെ ഭരണാധികാരികളോട് ചോദിക്കണം. കശ്‍മീരിലെ പാക് അധീന കശ്‍മീര്‍, ബംഗ്ലാദേശ്, സിന്ധ്,ഗില്‍ഗിന്‍, പഷ്‌ടൂണിസ്ഥാന്‍, ബലൂചിസ്ഥാന്‍ ഈ പ്രദേശങ്ങളൊക്കെ പാകിസ്ഥാന്റെ ഭാഗമാണ്. ഇവിടെയൊക്കെ എന്തുകൊണ്ട് കാര്യങ്ങള്‍ വേണ്ടപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇന്ത്യയും പാകിസ്ഥാനും ഒരേസമയത്ത് സ്വാതന്ത്ര്യം നേടി. പക്ഷേ ഇന്ന് ഇന്ത്യ സോഫ്റ്റ്‍വെയര്‍ കയറ്റുമതി ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ ഭീകരവാദമാണ് കയറ്റുമതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു