ലക്നോ: പ്രധാനമന്ത്രിക്ക് പരിഹാസവുമായി രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസ് എസ്.പി സഖ്യമുണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖത്തെ ചിരി മാഞ്ഞെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ഗബ്ബര്‍ സിങ്ങിനോട് മോദിയെ ഉപമിച്ച രാഹുല്‍ മോദിക്ക് മറുപടി നല്‍കാന്‍ ഹിന്ദുവിനെയും മുസല്‍മാനെയും സൃഷ്‌ടിക്കില്ല ,മനുഷ്യനെ സൃഷ്‌ടിക്കുമെന്ന അര്‍ഥം വരുന്ന ഹിന്ദി ചലച്ചിത്ര ഗാനവും യു.പി തിരഞ്ഞെടുപ്പ് വേദികളില്‍ ഉദ്ധരിച്ചു.

ഉത്തര്‍പ്രദേശിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്. അര്‍.എസ്.എസിന്റെ സ്വപ്നം നടപ്പാക്കാന്‍ മോദിയ അനുവദിക്കില്ലെന്നും രാഹുല്‍ പറഞ്ഞു .യു.പി സര്‍ക്കാര്‍ ജാതിയും മതവും നോക്കിയാണ് ലാപ് ടോപ്പുകള്‍ നല്‍കിയതെന്ന അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി അഖിലേഷ് യാദവും രംഗത്തെത്തി. മികവ് നോക്കി 18 ലക്ഷം ലാപ് ടോപ്പുകള്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തത് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്നായിരുന്നു അഖിലേഷിന്‍റെ മറുപടി.

ബി.ജെ.പിക്ക് ശക്തമായ എതിരാളികള്‍ തങ്ങളുടെ സഖ്യം തന്നെയെന്ന് പ്രതീതി ജനിപ്പിച്ച് ബി.ജെ.പി വിരുദ്ധ വോട്ടുകളെല്ലാം പെട്ടിയിലെത്തിക്കാനാണ് അഖിലേഷിന്റെയും രാഹുലിന്റെ പ്രചാരണം.