പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് അമ്മ മകളെ കൊലപ്പെടുത്തി

നവി മുംബൈ: പിതാവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് അമ്മ മകളെ കൊലപ്പെടുത്തി. ആദ്യം സ്വഭാവിക മരണമായി കണക്കാക്കിയിരുന്ന മരണം അമ്മയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മുംബൈ ഖര്‍ഘറിലെ ഫ്‌ളാറ്റില്‍ വച്ചാണ് 36 കാരിയായ അമ്മ മകളെ കൊലപ്പെടുത്തിയത്. 

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെയാണ്, മാര്‍ച്ച് നാലിന് രാവിലെ പത്തരയോടെയാണ് കൊലപാതകം നടത്തുന്നത്. സംഭവ ദിവസം ഉച്ചയോടെ വീട്ടിലെത്തിയ ഭര്‍ത്താവ് നോക്കുമ്പോള്‍ മകള്‍ ബെഡ്‌റൂമില്‍ കിടക്കുന്നത് കണ്ടിരുന്നു. ചോദിച്ചപ്പോള്‍ അവള്‍ ഉറങ്ങുകയാമെന്നാണ് ഭാര്യ മറുപടി നല്‍കിയത്. പിന്നീട് ഭര്‍ത്താവ് തിരിച്ച് ഓഫീസിലേക്ക് പോയി.

വൈകുന്നേരമാകുമ്പോഴാണ് അയാള്‍ക്ക് ഭാര്യയുടെ ഫോണ്‍ കോള്‍ കിട്ടിയത്. മകള്‍ ബാത്ത്‌റൂമില്‍ ചലനമറ്റ് കിടക്കുന്നതായി ഇവര്‍ ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. വീട്ടിലെത്തിയ ഇയാള്‍ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. വൈകിട്ട് ഏഴ് മണിയോടെ ബന്ധുക്കള്‍ എത്തുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ കഴുത്ത് ഞെരിച്ചതിന്റെ പാട് കണ്ടെത്തിയപ്പോള്‍ തന്നെ കൊലപാതക സാധ്യത സംശയിച്ചിരുന്നതായി പോലീസിന് തോന്നി. തുടര്‍ന്ന് പനവേലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകം സ്ഥിരീകരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയായ യുവതിയെ പോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. പിതാവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് അമ്മ തന്നെ മര്‍ദ്ദിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞതായി ഒരു സഹപാഠി പോലീസിന് മൊഴി നല്‍കിയതും നിര്‍ണായകമായി. 

ആറ് മാസമായി അമ്മ തന്നെ മര്‍ദ്ദിച്ചിരുന്നതായാണ് പെണ്‍കുട്ടി സഹപാഠിയോട് വെളിപ്പെടുത്തിയിരുന്നത്. തന്നെയോ പിതാവിനെയോ കൊല്ലുമെന്ന് അമ്മ പറഞ്ഞിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടി വെളിപ്പെടുത്തിയെന്നാണ് മൊഴി. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ക്ക് മറ്റ് മൂന്ന് മക്കള്‍ കൂടിയുണ്ട്.