സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നത്

തിരുവനന്തപുരം: മതങ്ങളുടെ പേരില്‍ അസഹിഷ്ണുതയും വിദ്വേഷവും അതിരുവിടുന്ന കാലത്ത് മതങ്ങളുടേയും ജാതിയുടേയും കെട്ടുപാടുകളില്‍ നിന്നൊഴിഞ്ഞ് പുതുതലമുറ. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ് ഈ അധ്യായന വര്‍ഷം സ്‌കൂളില്‍ പ്രവേശനം നേടിയിരിക്കുന്നത്. 

നിയമസഭയുടെ ചോദ്യോത്തരവേളയില്‍ ഡി.കെ.മുരളി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി വിദ്യാഭ്യാസമന്ത്രിയാണ് മതവും ജാതിയുമില്ലാത്ത കുട്ടികളുടെ കണക്ക് വിശദീകരിച്ചത്. 2017-18 അധ്യയന വര്‍ഷത്തില്‍ 1,23,630 കുട്ടികള്‍ തങ്ങളുടെ മതവും ജാതിയും തിരഞ്ഞെടുക്കാതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ രണ്ടാം വര്‍ഷത്തില്‍ 239 കുട്ടികളും ഒന്നാം വര്‍ഷത്തില്‍ 278 കുട്ടികള്‍ മത-ജാതിരഹിതരാണ്. 

ജനനരേഖകളിലും സ്‌കൂള്‍ രേഖകളിലും ജാതിയില്ല/ മതമില്ല എന്ന് രേഖപ്പെടുത്താന്‍ സൗകര്യമൊക്കിയതോടെയാണ് തങ്ങളുടെ മക്കള്‍ സ്വതന്ത്രരായി വളരട്ടെ എന്ന നിലപാടിലേക്ക് കൂടുതല്‍ രക്ഷിതാക്കളെത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.