മൊയ്തീൻകുട്ടിയെ പരിചയമുണ്ട്, മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലന്ന് അമ്മയുടെ മൊഴി

മലപ്പുറം: സിനിമ തിയറ്ററിലെ പീഡനത്തില്‍ അമ്മയുടെ മൊഴി പുറത്ത്. മൊയ്തീൻകുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും ഒന്നിച്ചല്ല സിനിമ കാണാൻ വന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മൊയ്തീൻകുട്ടിയെ വർഷങ്ങളായി പരിചയമുണ്ടെന്ന് പറഞ്ഞ അമ്മ സിനിമാ തിയറ്ററിൽവെച്ച് യാദൃശ്ചികമായാണ് മൊയ്തീൻ കുട്ടിയെ കണ്ടതെന്നും മൊഴി നല്‍കി. 

അതിനിടെ കേസ് ഉണ്ടാവാതിരിക്കാന്‍ മൊയ്തീൻകുട്ടി ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. അതേസമയം, പരാതി നൽകിയ തിയേറ്റർ ഉടമയെ വനിതാ കമ്മീഷൻ അഭിനന്ദിച്ചു. അമ്മയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. 

തൃത്താലയിലെ പ്രമുഖ വ്യവസായി കൂടിയായ മൊയ്തീൻകുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ മാത്രമാണ് അറസ്റ്റുണ്ടായത്. 

സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂർ റേഞ്ച് ഐ.ജി.എം.ആർ അജിത്ത് കുമാർ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. മലപ്പുറം ഡി.സി.ആർ.ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.