ഒരു രാത്രിയും പകല്‍ പകുതിയും നീണ്ടുനിന്ന സമരത്തിനൊടുവിലാണ് പൊലീസ് വാഹനത്തില്‍ കുത്തിയിരുന്നുള്ള സമരം അവസാനിച്ചത്. തൃശൂര്‍ വട്ടപ്പാറയിലെ കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മലയോര സമിതിയുടെ നേതൃത്വത്തില്‍ 29 അമ്മമാരും പത്ത് കുട്ടികളുമാണ് പൊലീസ് വാഹനത്തില്‍ കുത്തിയിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. സമരസമിതി നേതാക്കള്‍ ജില്ലാ കളട്ക്ടറെ ഉപരോധിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്‍ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. ജാമ്യം അനുവദിച്ചെങ്കിലും പൊലീസ് വാഹനത്തില്‍ നിന്നിറങ്ങാന്‍ അമ്മമാരും കുട്ടികളും തയാറായില്ല

കളക്ട്രേറ്റിനു മുന്നില്‍ സമരം തുടരുന്നതിനിടെ ടി.എന്‍. പ്രതാപന്‍, എ. നാഗേഷ്, ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊതു പ്രവര്‍ത്തകരെത്തി ജില്ലാ കളക്ടറുമായുള്ള കൂട്ടികാഴ്ചയ്‌ക്ക് കളമൊരുക്കി. ക്വാറികള്‍ക്കുള്ള സ്റ്റോപ്പ് മെമ്മോ തുടരുമെന്നും തുടര്‍ നടപടികള്‍ എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലേ ഉണ്ടാകൂവെന്നും കളക്ടര്‍ ഉറപ്പ് നല്‍കി. ഒത്തുതീര്‍പ്പ് തീരുമാനം വന്നതോടെ സമരക്കാര്‍ പൊലീസ് വാഹനം വിട്ടുനല്‍കി. ക്വാറിയ്‌ക്കെതിരായി കളക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം തുടരാനാണ് മലയോര സമിതിയുടെ തീരുമാനം.