ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് എന്ന യുവതി വെളിപ്പെടുത്തിയത്

തനിക്കെതിരേ വന്ന മീ ടൂ ആരോപണത്തില്‍ എംഎല്‍എയും നടനുമായ മുകേഷിന്‍റെ ആദ്യ പ്രതികരണം. ആരോപണം ഉയര്‍ത്തിയിരിക്കുന്ന ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെ തനിക്ക് ഓര്‍മ്മ പോലുമില്ലെന്നും ആരോപണം ശരിയെങ്കില്‍ ഇത്രകാലം ഇവര്‍ എന്തുകൊണ്ട് ഇത് ഉന്നയിച്ചില്ലെന്നും മുകേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഈ ടെലിവിഷന്‍ ഷോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ഈ ആരോപണത്തെക്കുറിച്ച് അറിയില്ല. ടെസ് ജോസഫ് എന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മ്മ പോലുമില്ല. എന്തുകൊണ്ട് ഇത്രയുംനാള്‍ ആരോപണം ഉയര്‍ത്തിയില്ല? ഇവരൊക്കെ ഉറക്കമായിരുന്നോ? എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്തോ. വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ചോ. 

ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് എന്ന യുവതി വെളിപ്പെടുത്തിയത്. അന്ന് ചിത്രീകരണത്തിനിടയില്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്. നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയായ, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഒബ്രിയാനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററിലൂടെയാണ് ടെസ് ജോസഫിന്‍റെ ആരോപണം.